ബിഎൻഎസ് പ്രകാരം രാജ്യത്തെ ആദ്യ കേസ് ഡൽഹിയിൽ; പ്രതി നടപ്പാത കൈയേറിയ കച്ചവടക്കാരൻ

രാജ്യത്ത് ഇന്നു മുതൽ നിലവിൽ വന്ന ക്രിമിനൽ നിയമ വ്യവസ്ഥയായ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. ഡൽഹി റെയിൽവേ സ്റ്റേഷന്‍റെ മേൽപ്പാല നടപ്പാതയിൽ മാർഗതടസമുണ്ടാക്കിയ വഴിയോര കച്ചവടക്കാരനെതിരെ ബിഎൻഎസ് നിയമത്തിലെ 285 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഡൽഹി കമല മാർക്കറ്റ് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

നൂറ്റാണ്ടിലധികമായി നിലനിന്നിരുന്ന ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ക്രിമിനൽ നടപടിക്രമം (സിആർപിസി ) ഇന്ത്യൻ തെളിവ് നിയമം (ഐഇഎ) എന്നിവ മാറ്റിയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാവുന്നത്. പുതിയ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്ന് ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റ് 12നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റില്‍ ഭാരതീയ ന്യായസംഹിത നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബർ 13ന് ഇരു സഭകളിലും നിയമം പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25 ന് രാഷ്ട്രപതി പുതിയ നിയമത്തിന് അംഗീകാരം നൽകി. കേസുകൾ റജിസ്റ്റർ ചെയ്യുന്നതടക്കം എല്ലാ കാര്യങ്ങളിലും ഇത് പ്രകാരം നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും പോലീസുകാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here