പുതുമണവാളന്‍ അടിച്ചു പൂസായി പളളിയിലെത്തി; കല്യാണം അടിച്ചു പിരിഞ്ഞു; വരനെ പോലീസ് അറസ്റ്റ് ചെയ്ത് അകത്താക്കി

പത്തനംതിട്ട : കല്യാണം കഴിക്കാന്‍ പള്ളിയിലെത്തിയ വരന്‍ മദ്യപിച്ചു ബഹളം വെച്ചതിന്റെ പേരില്‍ വിവാഹം വേണ്ടെന്ന് വെച്ച് വധു. മണവാളനെ പോലീസ് അറസ്റ്റ് ചെയ്തു.പത്തനം തിട്ട ജില്ലയിലെ തടിയൂരിലാണ് സംഭവം.

തിങ്കളാഴ്ച (ഏപ്രില്‍ 15) ഉച്ചക്ക് 12 മണിക്ക് കുറിയന്നൂര്‍ (തടിയൂര്‍) ശാലേം മാര്‍ത്തോമ്മ പള്ളിയിലാണ് വരനായ ലിജോ ജോണ്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. വിവാഹ വസ്ത്രം ധരിച്ച് കാറിലെത്തിയ ലിജോ, പളളി മുറ്റത്തുണ്ടായിരുന്നവരെ തെറി വിളിക്കുകയും ബഹളം വെക്കുകയും ചെയ്തു. കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ വൈദികനോടും ഇയാള്‍ വഴക്കുണ്ടാക്കി. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചു.

സംഭവമറിഞ്ഞെത്തിയ പോലീസിനോടും ഇയാള്‍ തട്ടിക്കയറി. മദ്യപിച്ച് അക്രമാസക്തനായി പൊതുജനശല്യമുണ്ടാക്കിയതിന് കോയിപ്പുറം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കോഴഞ്ചേരി താലൂക്കാശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കേരള പോലീസ് ആക്ട് 118 (എ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി കോയിപ്പുറം പോലീസ് പറഞ്ഞു.

വിദേശത്ത് നിന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഇയാള്‍ വിവാഹത്തിനായി എത്തിയത്. ഇന്നലെ രാവിലെ മുതല്‍ ലിജോ മദ്യപിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. വധുവിന്റെ വീട്ടുകാര്‍ക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരു കൂട്ടരും പിരിഞ്ഞതെന്ന് ഇടവക വികാരി സാമുവേല്‍ എം സാമുവേല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top