ഡോ. സന്ദീപ് ഘോഷിനെ പ്രതിയാക്കി സിബിഐ കേസ്; ആദ്യം സഞ്ജയ്‌ റോയ്, പിന്നെ…? ഡോക്ടറുടെ കൊലപാതകത്തിൽ നുണപരിശോധന തുടങ്ങി

വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർജി കർ സർക്കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടുകൾക്ക് സിബിഐ കേസെടുത്തു. ചുമതലയിലിരുന്ന 2021 മുതലുള്ള ക്രമക്കേടുകളാണ് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത്. വനിതാ ഡോക്ടറുടെ മരണത്തിന് ശേഷം ഡോ. ഘോഷിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ മമത ബാനർജി സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. മെഡിക്കൽ കോളേജ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി നൽകിയ ഹർജിയിലായിരുന്നു കേസ് സിബിഐക്ക് കൈമാറാർ ഉത്തരവിട്ടത്.

അതേസമയം, മെഡിക്കൽ കോളേജിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിവിക് പോലീന് വോളണ്ടിയർ സഞ്ജയ് റോയി, ഡോ. സന്ദീപ് ഘോഷ്, മറ്റ് നാല് ഡോക്ടർമാർ എന്നിവരുടെ നുണപരിശോധനകൾ ആരംഭിച്ചു. സഞ്ജയ് റോയിയെയാണ് ആദ്യം ടെസ്റ്റിന് വിധേയമാക്കുന്നത്. 88 മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും മുൻ പ്രിൻസിപ്പലിൻ്റെ മൊഴിയും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നത്. കേസ് പരിഗണിക്കുന്ന കൊൽക്കത്ത പ്രത്യേക കോടതി കഴിഞ്ഞ ദിവസം ഇന്ന് പരിശോധന നടത്താന്‍ അനുമതി നൽകിയിരുന്നു. അന്വേഷണ പുരോഗതി സെപ്റ്റംബർ 17നകം സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പോളിഗ്രാഫ് വിദഗ്ധരുടെ സംഘമാണ് നുണപരിശോധന നടത്തുന്നത്.

ഓഗസ്റ്റ് 9ന് പുലർച്ചെയാണ് പിജി വിദ്യാർത്ഥിനിയായ ഡോക്‌ടര്‍ ആശുപത്രിക്കുള്ളില്‍ ക്രൂരമായി ബലാംത്സത്തിനിരയായി കൊല്ലപ്പെട്ടത്. സെമിനാർ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 25 മുറിവുകളാണ് ഇരയുടെ ശരീരത്തിൽ കണ്ടെത്തിയത്.

സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ആഗസ്റ്റ് 12 ന് സന്ദീപ് ഘോഷ് കോളേജ് പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചിരുന്നു. മണിക്കൂറുകൾക്കകം കൊൽക്കത്താ നാഷണൽ മെഡിക്കൽ കോളേജിൽ നിയമനം ലഭിച്ചെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് തീരുമാനം സർക്കാർ റദ്ദാക്കുകയായിരുന്നു. മമത ബാനർജി സർക്കാരിൻ്റെ രാജിയും തൊഴിലിടങ്ങളിലെ സുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top