ചാംപ്യന്‍സ് ട്രോഫി ഒരു മത്സരം അകലെ; ഓസ്‌ട്രേലിയയെ ആധികാരികമായി തകര്‍ത്ത് ടീം ഇന്ത്യ; കിങ് കോഹ്‌ലി

ചാംപ്യന്‍സ് ട്രോഫി മത്സരത്തിനായി ഇന്ത്യ ഇറങ്ങുമ്പോള്‍ തന്റെ ഫോമില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി വിരാട് കോഹ്ലി. പാകിസ്ഥാനെതിരെ സെഞ്ച്വറിയുമായി കരുത്ത് കാട്ടിയ കോഹ്‌ലി സെമി ഫൈനലില്‍ ഇന്ത്യയുടെ നട്ടെല്ലായി. സെഞ്ച്വറിക്ക് 16 റണ്‍സ് അകലെ വീണു പോയെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സിലെ സ്‌പെഷ്യല്‍ കിങ് കോഹ്‌ലി തന്നെയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചറി നേടി തിളങ്ങിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്‌സ് ക്യാരിയുമാണ് ഓസ്‌ട്രേലിയയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് എന്ന് വിജയ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം അനായാസം ആയിരുന്നില്ല.
43 റണ്‍സിനിടെ ഓപ്പണര്‍മാരെ ഇന്ത്യക്ക് നഷ്ടമായി. 8 റണ്‍സ് നേടിയ ഗില്‍ ആണ് ആദ്യം മടങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 28 റണ്‍സുമായി മടങ്ങി. ഇതോടെ ഒത്തു ചേര്‍ന്ന് കോഹ്‌ലി – ശ്രേയസ് അയ്യര്‍ സഖ്യമാണ് രക്ഷിച്ചത്. കരുതലോടെ ബാറ്റു ചെയ്ത് 111 പന്തില്‍ 91 റണ്‍സ് സഖ്യം കൂട്ടിച്ചേര്‍ത്തു. 45 റണ്‍സെടുത്ത് അയ്യരും 84 റണ്‍സുമായി കോഹ്‌ലിയും മടങ്ങിയെങ്കിലും ഇന്ത്യ പതറിയില്ല. അക്‌സര്‍ പട്ടേല്‍ 27, കെഎല്‍ രാഹുല്‍ 42, ഹാര്‍ദിക് പാണ്ഡ്യ 28 എന്നിവര്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചു. കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്.
ദക്ഷിണാഫ്രിക്ക – ന്യൂസീലന്‍ഡ് രണ്ടാം സെമിഫൈനല്‍ വിജയികളാകും ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്ചയാണ് ഫൈനലല്‍ മത്സരം നടക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here