അദൃശ്യ സാന്നിധ്യമായി ഉമ്മൻചാണ്ടി, ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചു

നാമനിർദേശ പത്രിക സമർപ്പണത്തിലും ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ നിറച്ച് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. രാവിലെ എട്ടു മണിയോടെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന. യുഡിഎഫിന്റെ പ്രധാന നേതാക്കളെല്ലാം ഒപ്പമുണ്ടായിരുന്നു. നാമനിർദ്ദേശപത്രിക കല്ലറയിൽ വച്ച് പ്രാർത്ഥിച്ചു.

പത്രിക തയ്യാറാക്കിയത് മുതൽ ഒപ്പം കെട്ടിവയ്ക്കേണ്ട തുക സ്വീകരിക്കുന്നതിലും ഉമ്മൻ ചാണ്ടിയുടെ ഓർമ്മ നിറയ്ക്കാൻ എല്ലാവരും ശ്രദ്ധിച്ചു. കഴിഞ്ഞ 11 തവണയും ഉമ്മൻ ചാണ്ടിക്കായി പത്രിക തയ്യാറാക്കി പരിചയസമ്പന്നനായ പങ്കജാക്ഷൻ നായർ തന്നെ ചാണ്ടിയുടെ ആദ്യ പത്രിക തയ്യാറാക്കി. 2013 ൽ കണ്ണൂരിൽ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായി, പിന്നീട് അടുപ്പക്കാരൻ ആയി മാറിയ തലശേരിയിലെ സി ഒ ടി നസീറിന്റെ അമ്മയിൽ നിന്ന് കെട്ടിവയ്ക്കാനുള്ള തുക കൈപ്പറ്റി.

തന്നെ കല്ലെറിഞ്ഞവരോട് പോലും ക്ഷമിക്കാനായ പിതാവിന്റെ മാതൃകയാണ് താനും പിന്തുടരുന്നതെന്നും സ്നേഹത്തിന്റെ കമ്പോളം തുടങ്ങുകയാണ് താനും ചെയ്യുതെന്നും ചാണ്ടി ഉമ്മൻ്റെ സന്ദേശം. നേരിട്ടെത്താൻ കഴിയാത്തതിനാൽ ഗൂഗിൾ പേ വഴിയാണ് തുക എത്തിയത്. പതിനൊന്നരയോടെ പത്രികയുമായി BDO ഓഫീസിലേക്ക് ചാണ്ടി എത്തിയപ്പോൽ മുദ്രാവാക്യം മുഴങ്ങിയത് ഉമ്മൻ ചാണ്ടിക്കായാണ്. ഇടത്തു വലത്തുമായി ഉമ്മൻചാണ്ടിയുടെ വിശ്വസ്തർ കെ സി ജോസഫും തിരുവഞ്ചൂരും.

വിഷയങ്ങൾ പലത് ചർച്ചയാക്കാൻ പുതുപ്പള്ളിയിൽ ഇടത് മുന്നണി ശ്രമിക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം തന്നെയാണു പ്രധാനം എന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ് നേതൃത്വം.

Logo
X
Top