ബലാത്സംഗത്തിന് സിഐക്കെതിരെ കുറ്റപത്രം; കേസ് വനിതാ ഡോക്ടറുടെ പരാതിയിൽ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായി സസ്പെൻഷനിൽ കഴിയുന്ന സിഐക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തിരുവനന്തപുരം മലയിൻകീഴിൽ മുൻപ് സിഐയായിരുന്ന എ.വി. സൈജുവിനെതിരെ ഡോക്ടറെ പീഡിപ്പിച്ച കേസിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ചത്.

കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബലാത്സംഗം, വധഭീഷണി, ദേഹോപദ്രവം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ 15-നാണ് കുറ്റപത്രം സമർപ്പിച്ചത്. അടുത്ത നാലിന് നേരിട്ട് ഹാജരാകാൻ കോടതി സൈജുവിന് സമൻസ് നൽകിയിട്ടുണ്ട്. രണ്ടു പീഡന കേസുകൾ കൂടി സൈജുവിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ എതിർകക്ഷികളുമായി ഒത്തുതീർപ്പുണ്ടായതിനെതുടർന്ന് ഈ രണ്ടു എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കി.

ഇവകൂടാതെ മറ്റു രണ്ടു കേസുകൾകൂടി സൈജുവിനെതിരെ നിലവിലുണ്ട്. ബലാത്സംഗക്കേസിലെ ജാമ്യത്തിനായി ഹൈക്കോടതിയിൽ വ്യാജരേഖ സമർപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് റിപ്പോർട്ട്‌ പ്രകാരം എടുത്തതാണ് ഒരു കേസ്. ഇതും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.

ബലാത്സംഗകേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അടുത്ത കേസ്. സൈജുവിന്റെ സുഹൃത്താണ് ഇതിലെ ഒന്നാം പ്രതി. രണ്ടാംപ്രതി സൈജുവും. മലയിൻകീഴ്‌ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top