മുഖ്യമന്ത്രിയുടേത് വോട്ട് തട്ടാനുള്ള മുതലകണ്ണീര്‍; സിഎഎ കേസുകള്‍ പിന്‍വലിക്കാത്തത് ബിജെപിയെ സന്തോഷിപ്പിക്കാന്‍; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎഎക്കെതിരായ മുഖമന്ത്രി പിണറായി വിജയന്റെ മുതലക്കണ്ണീര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുളള തന്ത്രത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ലമെന്റിന് അകത്തും പുറത്തും നിയമത്തെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസാണ്. നിയമം വേണ്ടെന്ന നിലപാട് കൊണ്ടാണ് സംസ്ഥാനത്ത് യോജിച്ച സമരത്തിന് പ്രതിപക്ഷം തയാറായത്. എന്നാല്‍ പ്രക്ഷോഭത്തെ പിന്നില്‍ നിന്ന് കുത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടു. ടി സിദ്ദിഖ് അടക്കം 62 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയിലിലാക്കി. കൊല്ലത്ത് 35 പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തു. ഇതെല്ലാം രഹസ്യമായി ചെയ്തിട്ട് ഇപ്പോള്‍ വലിയ രീതിയിലുള്ള വര്‍ത്തമാനം പറയുകയാണ് മുഖ്യമന്ത്രി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് കേസുകള്‍ പിന്‍വലിക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു.

സിഎഎക്കെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയപ്പോള്‍ വിമര്‍ശിച്ചത് ഗവര്‍ണറാണ്. കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുന്ന ആവേശം ഗവര്‍ണറെ വിമര്‍ശിക്കാന്‍ പിണറായി കാണിക്കുന്നില്ല. പൗരത്വ നിയമത്തെ ആദ്യം വിമര്‍ശിച്ചത് കോണ്‍ഗ്രസാണ്. ഭാരത് ന്യായ് യാത്രയിലെ പ്രസംഗം മനസിലാകാത്തതുകൊണ്ടാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിന് അഭിപ്രായമില്ലെന്ന് പറയുന്നത്. ഹിന്ദിയിലെ പ്രസംഗം മനസിലാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഓഫീസിലുള്ളവരോട് പ്രസംഗത്തിന്റെ തര്‍ജ്ജിമ ആവശ്യപ്പെടണമെന്നും ചെന്നിത്തല പരിഹസിച്ചു. ബിജെപിയെ എതിര്‍ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും പ്രധാനപ്പെട്ട ആളുകള്‍ ആരും ബിജെപിയിലേക്ക് പോയിട്ടില്ല. ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന ഡിസിസി സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കിയതാണ്. പത്മജ വേണുഗോപാല്‍ പോയത് വേദനാജനകമാണെന്നും ചെന്നിത്തല പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top