ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പിലെ സിപിഎം അക്രമം; യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; കനത്ത സുരക്ഷ

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സിപിഎം അതിക്രമത്തില്‍ പ്ര തിഷേധിച്ച് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ഹര്‍ത്താലിന് എതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തുവന്നിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നുമാണ് ഇവര്‍ വ്യക്തമാക്കിയത്.
ചേവായൂര്‍ ബാങ്ക് തിരഞ്ഞടുപ്പില്‍ നടന്ന അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സിപിഎം പിന്തുണയോടെയായിരുന്നു വിജയം.
ആറുപതിറ്റാണ്ടിലേറെ കോണ്‍ഗ്രസ് ഭരിച്ച ബാങ്കാണ് ഇക്കുറി നഷ്ടമായത്. ജീവന്‍ വേണമെങ്കില്‍ കോണ്‍ഗ്രസ് ഔദ്യോഗിക പാനലിനെ വിജയിപ്പിക്കണം എന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രസംഗിച്ചത് വിവാദമായിരുന്നു.
11 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ മുഴുവൻ സീറ്റുകളിലും വിമതര്‍ ജയിച്ചു. വിജയിച്ചവരില്‍ 7 പേർ കോണ്‍ഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here