വീണ്ടും അവതാരമായി ഐടി ഫെലോകള്‍; സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണ വിധേയനും എത്തിയേക്കും; 2 ലക്ഷം ശമ്പളത്തിൽ എത്തുന്നത് 4 ഐടി ഫെലോകള്‍

തിരുവനന്തപുരം: സ്വർണ്ണക്കടത്തു വിവാദകാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപെട്ടു ഉയർന്നുകേട്ട പേരായിരുന്നു ഐടി ഫെലോ. അക്കാലത്ത് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് വേണ്ടി സെക്രട്ടറിയേറ്റിനു അടുത്തുള്ള ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്റെ പങ്ക് പുറത്ത് വന്നതിന് പിന്നാലെ അയാളെ പുറത്താക്കിയിരുന്നു. ഇപ്പോൾ വീണ്ടും ഇയാളെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിക്ക് നാല് ഐടി ഫെലോമാരെ നിയമിക്കുന്നതിനായി ഈ മാസം നാലിനു പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാന്റിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും എന്നി നാല് മേഖലകളിലാണ് ഇവരെ നിയമിക്കുക. മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന പേരിലാകും ഇവരുടെ നിയമനം. ടെക്‌നോപാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറിനാണ് നിയമന ചുമതല. ടെക്‌നോപാര്‍ക്കിലായിരുന്നു ഇവരുടെ ലാവണം (ലീന്‍). മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.



ഐടി മേഖലയിലെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ രൂപികരിച്ച ഹൈ പവര്‍ ഐടി കമ്മിറ്റിയെ സഹായിക്കുകയാണ് ഇവരുടെ ചുമതല. ഐടി മേഖലയിലെ വിദഗ്ധരാണ് ഹൈ പവര്‍ കമ്മിറ്റിയില്‍ ഉള്ളത്. വിദഗ്ധരെ സഹായിക്കാന്‍ എന്തിനാണ് വീണ്ടും ഐടി ഫെലോ എന്ന ചോദ്യമാണ് ഐടി വിദഗ്ധർ ഉന്നയിക്കുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി ഐടി ഫെലോക്ക് പ്രതിമാസം 2 ലക്ഷം രൂപ കിട്ടും എന്നാണ് ലഭിക്കുന്ന സൂചന. 4 ഐടി ഫെലോക്ക് പ്രതിമാസം 8 ലക്ഷം. സാമ്പത്തിക പ്രതിസന്ധി കാലത്തെ ഐടി ഫെലോ നിയമനത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നേക്കും. ഒന്നാം പിണറായി സര്‍ക്കാരില്‍ ഒരു ഐടി ഫെലോയാണ് ഉണ്ടായിരുന്നത്.

ഐടി വകുപ്പിന് ഒരു ഹൈപവര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മറ്റിയുണ്ട്. ഇന്‍ഫോസിന്റെ സ്ഥാപക ചെയര്‍മാന്‍, മുന്‍ സിഇഒ, നിസ്സാന്റെ സിഐഒ, റെഡിഫ് മെയിലിന്റെ സിഇഒ, ഐബിഎസിന്റെ മുന്‍ ചെയര്‍മാന്‍, ടിസിഎസിന്റെ വൈസ് പ്രസിഡണ്ട്, നാസ്സ് കോം റീജിയണല്‍ ഡയറക്ടര്‍ എന്നിവരാണ് അംഗങ്ങള്‍. സ്വർണക്കടത്ത് കേസ് പിടിക്കപ്പെടുന്നതുവരെ ഐടി സെക്രട്ടറി ശിവശങ്കറിന്റെയും മുഖ്യമന്ത്രിയുടെയും മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു അരുണ്‍ ബാലചന്ദ്രന്‍. അന്ന് ഒഴിവാക്കിയ അരുണ്‍ ബാലചന്ദ്രന്‍ പുതിയ 4 ഐടി. ഫെലോമാരില്‍ ഒരാളായി കയറി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഐടി വകുപ്പില്‍ നിന്നുള്ള സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top