പീഡനപ്രതി പരുമല അൾത്താരയിൽ; ബിഷപ്പിനൊപ്പം കാർമികനായി; ഗൗരവം മനസിലാക്കാതെയെന്ന് നിരണം ഭദ്രാസനാധിപൻ

കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ പരുമല പെരുനാളിന് കുര്‍ബാന അര്‍പ്പിക്കാന്‍ അള്‍ത്താരയില്‍ എത്തി. നിരണം ഭദ്രാസനത്തില്‍പെട്ട് ഫാദര്‍ സ്ലോമോ ഐസക് ജോര്‍ജ്ജ് പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ മാധ്യമ സിന്‍ഡിക്കറ്റ് പുറത്തുവിടുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ – സാക്രമെന്റോയില്‍ വച്ച് മലയാളിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സ്ലോമോ ജോര്‍ജ്ജിനെ വൈദിക ചുമതലകളില്‍ നിന്ന് സഭ വിലക്കിയിരുന്നു. ഈ വിലക്ക് നിലനില്‍ക്കുമ്പോഴാണ് ഇയാള്‍ ഒക്ടോബര്‍ 31ന് നടന്ന കുര്‍ബാനയില്‍ ചെങ്ങന്നൂര്‍ ബിഷപ്പ് മാത്യൂസ് മാര്‍ തിമോഥിയോസിനൊപ്പം പങ്കെടുത്തത്. യുഎസിലെ നാഷണല്‍ സെക്‌സ് ഒഫെന്‍ഡര്‍ രജിസ്ട്രിയില്‍ (National Sex Offender Registry) ഇയാളുടെ പേരും പടവും പ്രസിദ്ധീകരിച്ചത് ഇപ്പോഴുമുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബിഷപ്പിനൊപ്പം ആരാധനയില്‍ പങ്കാളിയായത്.

2020 ഒക്ടോബര്‍ മാസത്തിലായിരുന്നു സ്ലോമോ ജോര്‍ജ്ജ് അമേരിക്കയിലെ തന്റെ ഇടവകയില്‍പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പുതുതായി ആരംഭിച്ച കച്ചവട സ്ഥാപനത്തിന്റെ കൂദാശ നിര്‍വഹിച്ച ശേഷം വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയെ കടന്നുപിടിച്ചത്. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട് സഹോദരിയാണ് അമേരിക്കന്‍ പോലീസിനെ വിവരമറിയിച്ചത്. ജയിലിലായ ശേഷമാണ് സഭ ഇയാളെ വൈദിക ചുമതലകളില്‍ നിന്നൊഴിവാക്കിയത്. ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം ഇയാളെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

വൈദിക ചുമതലകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഇദ്ദേഹം കുര്‍ബാന കുപ്പായം ധരിച്ചു കൊണ്ട് ആരാധനയില്‍ പങ്കെടുത്തത് വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇയാള്‍ക്കൊപ്പം ബിഷപ്പിനെ കൂടാതെ മറ്റ് രണ്ട് വൈദികരും അല്മായ ശുശ്രൂഷകനും ഉണ്ടായിരുന്നു. ഇയാള്‍ തിരുവസ്ത്രങ്ങളിഞ്ഞ് അള്‍ത്താരയില്‍ നില്‍ക്കുന്നതിന്റെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവരാന്‍ തുടങ്ങി.

അതേസമയം വിലക്കിന്റെ ഗൗരവം മനസിലാക്കാതെയാണ് സ്ലോമോ ജോര്‍ജ്ജ് അള്‍ത്താരയില്‍ കയറിയതെന്ന വിചിത്ര വിശദീകരണമാണ് നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നല്‍കുന്നത്. വിവരം അറിഞ്ഞയുടന്‍ സഭയുടെ പരമാധ്യക്ഷന്‍ കാതോലിക്ക ബാവ കര്‍ശനമായി ഇടപെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നാണ് നിരണം ഭദ്രാസനാധിപന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് വിശദീകരിച്ചത്. ഇത്ര ഗുരുതര കുറ്റകൃത്യത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന വൈദികന്‍ അള്‍ത്താരയിലെത്തിയത് ആരുടേയും അറിവില്ലാതെയാണെന്ന് കരുതാനാവില്ല; പ്രത്യേകിച്ച് പരുമല പെരുനാള്‍ പോലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഏറ്റവും പ്രധാന പരിപാടിയില്‍ പങ്കെടുത്തത്. നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സ്ലോമോ ജോര്‍ജ്ജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2018ല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ കുമ്പസാരവുമായി ബന്ധപ്പെട്ട പീഡനക്കേസില്‍ ഉള്‍പ്പെട്ട വിവരം നേരിട്ടറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാതെ പ്രതികളെ സംരക്ഷിക്കാന്‍ നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top