തിയറ്ററുകളില്‍ സിനിമ പകർത്തിയാല്‍ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴ; മൂന്ന് വർഷം തടവ്

തിയറ്ററിൽ നിന്ന് സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവും സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താൻ കേന്ദ്രസർക്കാർ. ഭേദഗതി ചെയ്ത് രാജ്യസഭ പാസാക്കിയ സിനിമാട്ടോഗ്രഫി ബില്ലാണ് നിർദേശം മുന്നോട്ടുവയ്ക്കുന്നത്. തിയറ്ററുകളിൽ നിന്ന് സിനിമ ഫോണിൽ പകർത്തുന്നവർക്കും നിയമം ബാധകമാണ്. മണിപ്പുർ വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങള്‍ ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്.

ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയും രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിനുണ്ടാകുമെന്നും പുതിയ ബില്ലിൽ പറയുന്നു. പഴയ ബില്ലിലും ഈ നിർദേശമുണ്ടായിരുന്നെങ്കിലും ഉണ്ടായിരുന്നെങ്കിലും 1990-ലെ ഒരു കേസ് പരിഗണിച്ച സുപ്രീംകോടതി ഈ അധികാരം ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു.

സെൻസർ സർട്ടിഫിക്കറ്റിന്റെ കാലാവധി 10 വർഷം എന്നതിന് പകരം എന്നത്തേക്കുമാക്കുന്നതാണ് മറ്റൊരു ഭേദഗതി. പ്രായപൂർത്തിയാവുന്നവർക്ക് മാത്രം കാണാവുന്ന എ സർട്ടിഫിക്കറ്റും എല്ലാവർക്കും കാണാവുന്ന യു സർട്ടിഫിക്കറ്റും നൽകുന്നതിനൊപ്പം, യുഎ കാറ്റഗറിയിൽ ഏഴ്+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാർക്ക് കാണാനുള്ള സർട്ടിഫിക്കറ്റുകളും ബില്ലില്‍ അവതരിപ്പിക്കുന്നു. സെൻസർബോർഡ് സിനിമകൾക്ക് അനുമതി നിഷേധിച്ചാൽ ട്രിബ്യൂണലിനെ സമീപിക്കാവുന്നതിന് പകരം ബോർഡിനെ വീണ്ടും സമീപിക്കാം. ട്രിബ്യൂണൽ നിർത്തലാക്കിയ സാഹചര്യത്തിലാണ് തീരുമാനം.

സിനിമ ലൈസൻസിങ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വർഷവും 20,000 കോടിയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top