മനോരമയുടെ സർക്കുലേഷനിൽ അഞ്ചരലക്ഷത്തിൻ്റെ ഇടിവ്; വിശ്വാസ്യതയുടെ പ്രശ്നമെന്ന് കുത്തി ദേശാഭിമാനി; പാർട്ടി പത്രത്തിൻ്റെ പ്രചാരം കൂടിയെന്നും കണക്ക്

കൊച്ചി: ലോകവ്യാപകമായി പത്രങ്ങളുടെ പ്രചാരത്തിലുണ്ടാകുന്ന ഇടിവ് മലയാളത്തിലെ പ്രമുഖ പത്രങ്ങളെയും സാരമായി ബാധിക്കുന്നു. രാജ്യത്തെ തന്നെ ഭാഷാദിന പത്രങ്ങളിൽ ഒന്നാമതുള്ള മലയാള മനോരമയുടെ സർക്കുലേഷൻ അഞ്ചരലക്ഷം കുറഞ്ഞതായി ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) കണക്ക്. അഞ്ചുവർഷം കൊണ്ടാണിത്. 2018ൽ മനോരമക്ക് പ്രതിദിനം 23.68 ലക്ഷം കോപ്പികളുണ്ടായിരുന്നു. മാതൃഭൂമിയേക്കാൾ 10 ലക്ഷം അധികമായിരുന്നു ഇത്. പ്രചാരം കുറഞ്ഞെങ്കിലും ഇപ്പോഴും മാതൃഭൂമിയേക്കാൾ ഏറെ മുന്നിലാണ് മനോരമ.

എബിസിയുടെ പുതിയ കണക്കനുസരിച്ച് 18,16,081 ആണ് മനോരമയുടെ സർക്കുലേഷൻ. അതായത് അഞ്ച് വർഷത്തിനിടയിൽ 5,51,919 കോപ്പികൾ കുറഞ്ഞു. എന്നാൽ ഇപ്പോഴും മാതൃഭൂമിയേക്കാൽ 80 ശതമാനത്തിൻ്റെ ലീഡ് ഉണ്ടെന്ന് പുതിയ കണക്കുകൾ പുറത്തുവിട്ട് കൊണ്ട് മനോരമ ഇന്നലെ അറിയിച്ചിരുന്നു. മനോരമയുടെ വിശ്വാസ്യതയിലുണ്ടായ ഇടിവാണ് കോപ്പി കുറയാൻ കാരണമെന്ന് ദേശാഭിമാനി ഇന്ന് ആരോപിച്ചിട്ടുണ്ട്. എന്നാലിതിന് അടിസ്ഥാനമില്ല. ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ ലോകത്തെല്ലായിടത്തും അച്ചടിമാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധിയാണിത്. ഇതിൽ വലിയ ക്ഷീണമില്ലാതെ മുന്നോട്ടുപോകുന്നത് മനോരമ അടക്കം ചുരുക്കം പത്രങ്ങൾ മാത്രമാണ്.

മനോരമയുടെ പ്രചാരം ഇടിയുന്നത് ചൂണ്ടിക്കാട്ടി ദേശാഭിമാനിയുടെ സർക്കുലേഷൻ കൂടിയെന്ന അവകാശവാദവും പാർട്ടിപത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇക്കാലയളവിൽ 17,414 കോപ്പികളുടെ വർദ്ധന ഉണ്ടായെന്നാണ് എബിസിയെ ഉദ്ധരിച്ച് ദേശാഭിമാനി ഇന്ന് പുറത്തുവിട്ട കണക്ക്. എട്ട് വർഷത്തോളമായി തുടരുന്ന ഇടത് ഭരണത്തിൻ്റെ സ്വാധീനമാണ് ഇതിൽ പ്രധാനഘടകം. സർവീസ് സംഘടനകളുടെയും തൊഴിലാളി യൂണിയനുകളുടെയും സമ്മർദം കാരണം കൂടുതൽ പേരെക്കൊണ്ട് പത്രം എടുപ്പിക്കാൻ കഴിയുന്നുണ്ട് എന്നതാണ് വാസ്തവം.

കോവിഡ് മഹാമാരിയാണ് ലോകവ്യാപകമായി പത്രങ്ങളുടെ വിൽപ്പനയെ ഏറ്റവും സാരമായി ബാധിച്ചത്. ഇന്ത്യയിലും വൻകിട -ചെറുകിട വ്യത്യാസമില്ലാതെ പത്രങ്ങളുടെ കോപ്പികൾ ഈ കാലത്ത് ഗണ്യമായി കുറഞ്ഞു. വീട്ടിലെത്തുന്ന പത്രങ്ങളിലൂടെ കൊറോണ വൈറസ് പടരുമെന്ന കിംവദന്തി പത്രങ്ങൾക്ക് വലിയ തിരിച്ചടിയായി. പത്രവിതരണം വഴി കോവിഡ് പടരില്ലെന്ന് ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിട്ട് പോലും ആളുകളുടെ ഭീതി മാറിയില്ല. ഇക്കാലത്ത് കുറഞ്ഞ സർക്കുലേഷൻ കോവിഡിന് ശേഷവും പഴയത് പോലെയായില്ല. സർക്കുലേഷൻ കുറഞ്ഞതോടെ പരസ്യ വരുമാനവും കുറഞ്ഞു. കോവിഡ് പടർന്നു പിടിച്ച രണ്ട് വർഷക്കാലം 20 മുതൽ 30 ശതമാനം വരെ കോപ്പികളിൽ ഇടിവുണ്ടായി എന്നായിരുന്നു 202ലെ എബിസിയുടെ റിപ്പോർട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top