സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ നേതാക്കള്‍ തമ്മില്‍ തല്ലി; സഖാവിന്റെ അടിയില്‍ നേതാവിന്റെ കരണം പുകഞ്ഞു; ക്ഷുഭിതരായി പാര്‍ട്ടി നേതൃത്വം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ അംഗങ്ങള്‍ തമ്മില്‍ തല്ലി. ഇന്ന് ഉച്ചയോടെയാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ അംഗങ്ങള്‍ തമ്മില്‍ ഓഫീസില്‍വച്ച് തമ്മില്‍ തല്ല് നടന്നത്. പ്രസിഡന്റ് ഹണിയെ അനുകൂലിക്കുന്ന വിഭാഗവും ജനറല്‍ സെക്രട്ടറി അശോക്‌ കുമാറിനെ അനുകൂലിക്കുന്ന വിഭാഗങ്ങളും തമ്മിലാണ് കൊമ്പ് കോര്‍ത്തത്.

ഹണിയെ അനുകൂലിക്കുന്ന നേതാവ് ജനറല്‍ സെക്രട്ടറി അനുകൂലിയുടെ കരണം പുകച്ചു. അടി രൂക്ഷമായപ്പോള്‍ മറ്റുള്ളവര്‍ എത്തി പ്രശ്നമുണ്ടാക്കിയവരെ മുഴുവന്‍ ഓഫീസില്‍ നിന്നും നിര്‍ബന്ധിച്ച് താഴത്തേക്ക്‌ ഇറക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വന്ന തമ്മിലടി സിപിഎം നേതൃത്വത്തെ ക്ഷുഭിതരാക്കിയിട്ടുണ്ട്. സംഘടനയില്‍ അഴിച്ചുപണി വന്നേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.

സംഘടനയുടെ മുഖവാരികയില്‍ അംഗങ്ങളുടെ ചിത്രം അച്ചടിച്ചു വന്നതുമായി തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. മുതിര്‍ന്ന നേതാക്കളുടെ ചിത്രങ്ങള്‍ അപ്രധാനമാക്കി പ്രസിദ്ധീകരിച്ചതില്‍ പരാതി വന്നു. പരാതിയുണ്ടെങ്കില്‍ അത് പത്രാധിപസമിതി അംഗങ്ങളുടെ അടുക്കല്‍ പറയണമെന്നു ഒരു നേതാവ് മറുപടി നല്‍കി. ഇത് ചോദ്യം ഉന്നയിച്ച ആള്‍ക്ക് രസിച്ചില്ല. മറുപടി പറഞ്ഞ ആള്‍ക്ക് അടികിട്ടി. മറ്റുള്ളവരും കൂടി എത്തിയതോടെ കൂട്ടത്തല്ലായി മാറി. പിന്നീട് ഹണി അടക്കമുള്ളവര്‍ എത്തിയാണ് പ്രശ്നം തണുപ്പിച്ചത്.

വർഷങ്ങളായി സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഹണി മാറണമെന്ന ആവശ്യമുണ്ട്. ഇതിനെ ഹണി അനുകൂലികൾ എതിര്‍ക്കുകയാണ്. അടുത്ത മാസം സംഘടനയുടെ വാർഷിക യോഗമാണ്. അടിയുമായി ബന്ധപ്പെട്ട് പല തലകളും തെറിച്ചേക്കുമെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top