ഹിമാചലിൽ മേഘവിസ്ഫോടനം: 16 മരണം, കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും ഒലിച്ച് പോയി

കനത്ത മഴയ്ക്കിടെ ഹിമാചല്‍ പ്രദേശില്‍ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു. സോളന്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഷിംല ജില്ലയില്‍ ശിവക്ഷേത്രം തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. അതിനിടെ ഷിംലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 20-ഓളം പേരെ കാണാതായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മേഘവിസ്ഫോടനത്തിൽ രണ്ടു വീടുകൾ ഒലിച്ചു പോയി.
ഷിംല നഗരത്തോട് ചേര്‍ന്നുള്ള സമ്മര്‍ഹില്‍സിലെ ക്ഷേത്രപരിസരത്തുണ്ടായ മലയിടിച്ചിലില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം ആളുകള്‍ മണ്ണിനടിയില്‍പെട്ടതായി സംശയിക്കുന്നു.
ഉത്തരാഖണ്ഡിലും മഴ കനക്കുകയാണ്. ഡെറാഡൂണ്‍, നൈനിറ്റാള്‍ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂണിലുള്ള ഡൂണ്‍ ഡിഫന്‍സ് കോളജിന്റെ ഒരു കെട്ടിടം തകര്‍ന്ന് വീണ് തൊട്ടടുത്ത നദിയിലൂടെ ഒലിച്ചുപോയി. പല ദേശീയപാതകളിലേയും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
മേഘവിസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മലയോര മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടര്‍മാരില്‍ നിന്നും മുഖ്യമന്ത്രി വിവരം തേടി. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here