ആരോപണ വിധേയനും മുഖ്യമന്ത്രിയും ഒരേ വേദിയിൽ; അൻവറിൻ്റെ ആരോപണത്തിൽ മറുപടി പറയുമോ?

ആഭ്യന്തര വകുപ്പിനെതിരെയുള്ള പിവി അൻവർ എംഎൽഎയുടെ ഗുരുതര ആരോപണങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയും എഡിജിപി എം.ആർ.അജിത് കുമാറും ഒരേ വേദിയിൽ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും അജിത് കുമാറിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇടത് എംഎൽഎ നടത്തിയത്. അതിനിടയിലാണ് കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയനും എഡിജിപിയും വേദി പങ്കിടുന്നത്.

അസോസിയേഷൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബും എഡിജിപി അജിത് കുമാറും ചേർന്ന് സ്വീകരിച്ചു. ഭരണകക്ഷി എംഎൽഎ തുറന്നുവിട്ട വിവാദങ്ങൾക്ക് ചടങ്ങിൽ മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്നലെ ഡിജിപിയോട് റിപ്പോർട്ട് ചോദിച്ചിരുന്നു. ഇന്ന് രാവിലെ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇരുവരും ചർച്ചയും നടത്തി.

അജിത് കുമാർ മന്ത്രിമാരുടെയും മാധ്യമ പ്രവർത്തകരുടേയും ഫോൺ ചോർത്തിയെന്നും പോലിസിനെ നിയന്ത്രിക്കുന്നത് കൊടും ക്രിമിനലുകളാണ് എന്നതടക്കമുള്ള നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അൻവർ ഉന്നയിച്ചിരുന്നത്. എഡിജിപി കൊലയാളിയാണെന്നും ദാവൂദ് ഇബ്രാഹിമാണ് അദ്ദേഹത്തിൻ്റെ റോൾമോഡലെന്നും നിലമ്പൂർ എംഎൽഎ പറഞ്ഞിരുന്നു. മുഖ്യമന്ത്രി വിശ്വസിച്ച് ചുമതലകൾ നൽകിയ പൊളിറ്റിക്കൽ സെക്രട്ടറി ശശിയും അജിത് കുമാറും അദ്ദേഹത്തെ കബളിപ്പിക്കുകയാണെന്നും ഇടത് എംഎൽഎ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കൊച്ചി സിയാലിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോട് മാധ്യമ പ്രവർത്തകർ ആരോപണത്തെപ്പറ്റി ചോദിച്ചെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top