കേരളത്തെ മോശമാക്കാന്‍ രാഹുലിനും മോദിക്കും ഒരേ സ്വരം; സംഘപരിവാറിനെ നേരിട്ട് എതിര്‍ക്കാന്‍ നില്‍ക്കാതെ ഒളിച്ചോടിയ രാഹുലില്‍ പ്രതീക്ഷയില്ല; വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി

കാസര്‍കോട് : കേരളത്തില്‍ എല്ലാ മേഖലയിലും അഴിമതിയാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനം ഏത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ആധികാരിക റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് പുറത്തു വിടണം. അല്ലാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കേരളത്തെ അപമാനിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേടിയ പുരോഗതിയെയും നുണകള്‍ കൊണ്ട് മൂടാന്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഒരേ മനസ്സോടെ ശ്രമിക്കുകയാണ്. കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ ഇരുവര്‍ക്കും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യ സൂചിക, സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക, സുസ്ഥിര വികസനസൂചിക, പൊതുകാര്യ സൂചിക എന്നിവയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. എന്നിട്ടും നീതി ആയോഗിന്റെ എക്‌സ് ഒഫീഷ്യോ ചെയര്‍മാനായ പ്രധാനമന്ത്രി പറയുന്നത് കേരളം മോശമാണെന്നാണ്. ബിജെപി നല്‍കുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റിധാരണ പരത്തുകയാണ്. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവര്‍ തന്നെ അതിന്റെ പേരില്‍ സംസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുകയുമാണെന്നു മുഖ്യമന്ത്രി ആരോപിച്ചു.

ഇതേ രീതിയില്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയും സംസാരിക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്ന് നിര്‍ണ്ണായക ഘട്ടത്തില്‍ ഒളിച്ചോടിയ നേതാവ്എന്ന പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ് എന്ന് വിശ്വസിക്കാന്‍ തക്ക ബലമുള്ള നിലപാട് രാഹുലില്‍ നിന്ന് ഉണ്ടായിട്ടില്ല. പ്രധാന എതിരാളിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന നരേന്ദ്ര മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിര്‍ക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയ രാഹുല്‍ ഗാന്ധിയില്‍ നിന്ന് എന്താണ് നാട് പ്രതീക്ഷിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top