ഒന്നുമറിയാതെ മുഖ്യമന്ത്രി!! പ്രതിഷേധക്കാരെ തൻ്റെ അംഗരക്ഷകർ തല്ലിയത് കണ്ടില്ല; മറ്റ് അതിക്രമങ്ങളും അറിഞ്ഞില്ല; നിയമസഭയിൽ മറുപടി

തിരുവനന്തപുരം: കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന വാദവുമായി മുഖ്യമന്ത്രി. നവകേരള സദസ്സിന്‍റെ തുടക്കം മുതല്‍ ചില യുവജന സംഘടനകള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനെതിരെ അക്രമസംഭവങ്ങള്‍ സംഘടിപ്പിച്ചത് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കെതിരെ ഒരു പോലീസ് നടപടിയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭാ മറുപടിയില്‍ വ്യക്തമാക്കി.

ഉമ തോമസ്, കെ. ബാബു, ടി. സിദ്ദീഖ്, സനീഷ്‌കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കിയത്. പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ ലാത്തി കൊണ്ട് തലയ്ക്കടിക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് അധികാരമുണ്ടോയെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. സംരക്ഷിത വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറുടെ ചുമതലകളില്‍പ്പെട്ടതാണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ വസ്ത്രം പുരുഷ പോലീസ് വലിച്ചുകീറുന്നതും അവരുടെ മുടിയില്‍ ബൂട്ടിട്ട് ചവിട്ടുന്നതുമായ സംഭവങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇതുമായി ഉയര്‍ന്ന ആക്ഷേപങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top