‘അവിഹിതബന്ധം’ അന്വേഷിച്ച് കോണ്‍ഗ്രസ് അപഹാസ്യരാകരുത്; രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്കുള്ള ന്യായീകരണം; ദേവഗൗഡക്ക് പിണറായിയുടെ മറുപടി

തിരുവനന്തപുരം: പിണറായി വിജയന്റെ സമ്മതത്തോടെയാണ് ജനതാദൾ എസ് ബിജെപി മുന്നണിയിലേക്ക് ചേക്കേറിയതെന്ന ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുഖ്യമന്ത്രി. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജെഡിഎസ് വർഷങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം തുടരുന്ന പാർട്ടിയാണ്. മുഖ്യമന്ത്രി എന്ന നിലയിലും ജെഡിഎസിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് സിപിഎമ്മിൻ്റെ രീതിയല്ല. മുമ്പും ദേശീയ നേതൃത്വം ബിജെപി ബന്ധം പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ദേവഗൗഡയുടെ വെളിപാടിന് തങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയുമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദേവഗൗഡയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാക്കളെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയില്‍ പ്രതികരിക്കാനിറങ്ങിയ കോണ്‍ഗ്രസിന് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. ദേവഗൗഡയുടെ “അവിഹിതബന്ധം” അന്വേഷിച്ച് നടന്ന് കോണ്‍ഗ്രസ് സ്വയം അപഹാസ്യരാകരുത്. അതിന്‍റെ പേരില്‍ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിന്‍റെ മറവില്‍ ആനുകൂല്യം പറ്റിയവരും കോണ്‍ഗ്രസ്സിലുണ്ടാവും. അവരാണ് ഇപ്പോള്‍ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം പങ്കിടുന്നവരാണ് കോൺഗ്രസുകാർ. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോള്‍ ബിജെപിക്കൊപ്പമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തങ്ങള്‍ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ടന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ല്‍ ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്ന സാഹചര്യം എല്ലാവര്‍ക്കും ഓര്‍മ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാന്‍ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാര്‍ടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹന്‍റെ നേതൃത്വത്തില്‍ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദള്‍ നേതൃത്വവും അണികളുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top