രാജീവ് ചന്ദ്രശേഖര്‍ ചീറ്റിയത് വിഷമല്ല, കൊടിയവിഷം; വിമര്‍ശനം തുടര്‍ന്ന് മുഖ്യമന്ത്രി

കൊച്ചി : കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കൂട്ടാളികളും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള പ്രചരണമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ വമിക്കുന്നത് വിഷമല്ല,കൊടും വിഷമാണ്. ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നതു പോലെയല്ല രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നത്. ഒരു വിടുവായന്‍ പറയുന്നതു പോലെയാണ് സംസാരിക്കുന്നത്. ഇത്തരം പ്രചരണം നടത്തുന്നവര്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലുള്ളവരണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശേരി സ്‌ഫോടനത്തില്‍ നല്ല രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. എല്ലാവശങ്ങളും അന്വേഷണ പരിധിയില്‍ വരും. കസ്റ്റഡിയിലുള്ളയാള്‍ പറഞ്ഞതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തെ രാജീവ് ചന്ദ്രശേഖര്‍ അനാവശ്യമായി വിമര്‍ശിക്കുകയാണ്. കേന്ദ്രമന്ത്രിക്ക് അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം വേണം. പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ കാര്യത്തില്‍ പ്രത്യേകമായ ഇടപെടല്‍ കേന്ദ്രം നടത്തേണ്ടതായി വരികയാണെങ്കില്‍ അതിനവര്‍ തയ്യാറാകേണ്ടി വരും. എന്നാല്‍ അത് വേണ്ടി വന്നില്ല. ഡിജിപി ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top