മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഉപലോകായുക്തമാർക്കെതിരെ പരാതിക്കാരൻ, കേസ് കേൾക്കുന്നത് തടയണമെന്ന് ഗവർണർക്ക് കത്ത്

തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്ത കേസ് വാദം കേൾക്കുന്ന ഉപലോകായുക്തമാർക്കെതിരെ ഗവർണർക്ക് പരാതിയുമായി വാദി ആർ.എസ്.ശശികുമാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം ലഭിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ ജീവചരിത്ര സ്മരണികയിൽ തങ്ങളുടെ എസ്എഫ്ഐ പ്രവർത്തനകാലത്തെ ഓർമിച്ചുകൊണ്ടു ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്, ജസ്റ്റിസ് ഹരുൺ അൽ റഷീദും എഴുതിയ ഓർമ്മക്കുറിപ്പുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രാമചന്ദ്രൻ നായരെക്കുറിച്ച് ഈ വർഷം ഫെബ്രുവരി 21 ന് ചെങ്ങന്നൂർ ബാർ അസോസിയേഷൻ പുറത്തിറക്കിയ സമരണികയുടെ പ്രകാശനം നിർവ്വഹിച്ചത് ബാബു മാത്യു പി ജോസഫായിരുന്നു.

‘കെ.കെ.രാമചന്ദ്രൻ നായർ ഓർമ്മയിലെ സൗരഭ്യം’ എന്ന തലകെട്ടിൽ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എഴുതിയ കുറിപ്പിൽ രാമചന്ദ്രൻ നായരുമൊത്ത് എസ്എഫ്ഐയിൽ പ്രവർത്തിച്ചകാലത്തെ ഓർമ്മകളാണ് പ്രധാനമായും വിവരിച്ചിരിക്കുന്നത്. തിരുവനന്തപുരം ലോ കോളേജിൽ ഒരുമിച്ച് പഠിച്ച കാലത്തെ ഓർമ്മകളാണ് ജസ്റ്റിസ് ഹരുൺ അൽ റഷീദ് ‘ധനികരിൽ ധനികൻ’ എന്ന സ്മരണികയിൽ എഴുതിയിട്ടുള്ളത്.

ഉന്നത നീതിപീഠത്തിന്റെ ധാർമ്മികതയും, നിഷ്പക്ഷതയും, ഔന്ന്യത്യവും ഉയർത്തി പിടിക്കാത്ത ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്, ജസ്റ്റിസ് ഹരുൺ അൽ റഷിദ്‌ എന്നിവർ ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ച് ദുരിതാശ്വാസ നിധി കേസിൽ വിധിന്യായം പുറപ്പെടുവിക്കുന്നത് 
തടയണമെന്ന് ആവശ്യപ്പെട്ട് നിയമന അധികാരിയായ ഗവർണർക്ക് ഹർജ്ജിക്കാരൻ പരാതി നൽകി.ഈ ആവശ്യം ഉന്നയിച്ചു ലോകയുക്തയ്ക്ക് പ്രത്യേക പരാതി നൽകുമെന്നും ഹർജ്ജിക്കാരനായ ആർ.എസ്.ശശികുമാർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രാഷ്ട്രീയ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയർ ജോലിക്ക് പുറമെ വാഹനവായ്പ്പയ്ക്കും സ്വർണപണയം മടക്കി കിട്ടുന്നതിനും ചട്ടവിരുദ്ധമായി എട്ടരലക്ഷം രൂപ കുടുംബത്തിന് അനുവദിച്ചതെന്നാണ് ലോകയുക്തയിൽ ഫയൽചെയ്ത ഹർജ്ജിയിൽ ആരോപിച്ചിട്ടുള്ളത്.

മുൻ സിപിഎം നേതാവിന്റെ ജീവചരിത്രം പ്രകാശനം ചെയ്ത ഉപലോകയുക്തകൂടി ഉൾപ്പെട്ട മൂന്ന് അംഗബെഞ്ചിന്റെ പരിഗണനയ്ക്ക് ദുരിതാശ്വാസ ദുരുപയോഗഹർജ്ജി വിട്ടത്, സത്യസന്ധതയും ധാർമ്മികതയും പുലർത്തേണ്ട നീതിന്യായ വ്യവസ്ഥിതിയെ അവഹേളിക്കുന്നതിന് സമാനമാണെന്ന് ഹർജ്ജിക്കാരൻ പരാതിയിൽ പറയുന്നു.

ന്യായാധിപൻമാർ ഇത്തരം സന്ദർഭങ്ങളിൽ ഹർജ്ജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് സ്വയം മാറി നിന്ന് തന്റെ ധാർമ്മികത പരസ്യമാക്കുകയാണ് വേണ്ടതെന്നും,സിപിഎം നേതാവായിരുന്ന മുൻ എംഎൽഎ ഉൾപ്പെട്ട ഹർജ്ജിയിൽ വിധി പറയുന്നതിൽ നിന്നും വിവാദ ഉപലോകയുക്തമാരെ ഒഴിവാക്കി, കേസ് തുടർവാദത്തിന് അയൽ സംസ്ഥാനത്തെ ലോകായുക്തയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹർജ്ജിക്കാരൻ ലോകയുക്തയുടെ നിയമന അധികാരി കൂടിയായ ഗവർണർക്ക് പരാതി നൽകി. ലോകയുക്തയ്ക്ക് ഇത് സംബന്ധിച്ച് പ്രത്യേക പരാതി നൽകുമെന്നും ഹർജ്ജിക്കാരൻ അറിയിച്ചു.

ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കാൻ മന്ത്രി സഭയ്ക്ക് അധികാരമുണ്ടെന്നും ഹർജ്ജിക്ക് സാധുതയില്ലെന്നുമാണ് സർക്കാറിന്റെ വാദം. വാദത്തിനിടെ സർക്കാർ അഭിഭാഷകനെ പ്രശംസിച്ചതും, ഹർജ്ജിക്കാരനെയും ഹർജ്ജിക്കാരന്റെ അഭിഭാഷകനെയും വിവാദത്തിലായിരിക്കുന്ന രണ്ട് ഉപലോകയുക്തമാർ പരസ്യമായി വിമർശിച്ചതും വാർത്ത മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 25 ലക്ഷം രൂപയും,
മുൻ എംഎൽഎ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് വായ്പതുകയുടെ തിരിച്ചടവിന് എട്ടര ലക്ഷം രൂപയും, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ചട്ടവിരുദ്ധമായി അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജ്ജി. കഴിഞ്ഞ ഓഗസ്റ്റ് 11 ന് അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്ന് അംഗബെഞ്ച് ഹർജ്ജി വിധി പറയുന്നതിന് മാറ്റിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top