പത്മിനിയും മകനും ബിജെപിയില്‍; ഒപ്പം തമ്പാനൂര്‍ സതീഷും; കൈ വിടുന്ന നേതാക്കളുടെ എണ്ണം കൂടുന്നു; പ്രാധാന്യമുളള ആരും പോയിട്ടില്ലെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്. പത്മജാ വേണുഗോപാലിന് ശേഷം ഇന്ന് തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് പോയത്. മുന്‍കായിക താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്ന പ്രമുഖ. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം നല്‍കിയതൊഴിച്ചാല്‍ കോണ്‍ഗ്രസ് തഴയുകയാണെന്ന് പലവട്ടം ആരോപിച്ച നേതാവായിരുന്നു. പത്മിനിക്കൊപ്പം മകന്‍ ഡാനി ജോണ്‍ സെല്‍വനും ബിജെപിയില്‍ അംഗത്വമെടുത്തിട്ടുണ്ട്.

പുനസംഘടനയില്‍ സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേര്‍ന്ന തമ്പാനൂര്‍ സതീഷ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും കഴിഞ്ഞ ദിവസം സതീഷ് രാജിവച്ചിരുന്നു. മറ്റൊരു പാര്‍ട്ടിയിലേക്കുമില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സതീഷ് ഇന്ന് അപ്രതീക്ഷിതമായാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന പ്രസിഡന്റെ കെ.സുരേന്ദ്രനൊപ്പം കാറിലെത്തിയാണ് സതീഷ് എല്ലാവരേയും ഞെട്ടിച്ചത്. ഇന്ന് ബിജെപിയില്‍ അംഗത്വമെടുത്ത ഉദയനും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി.

കേരളത്തില്‍ നിന്നും പ്രാധാന്യമുള്ള ഒരാളും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. കേരളത്തിലെ ബി.ജെ.പി കോണ്‍ഗ്രസിനെ ചൊറിയാന്‍ വരേണ്ട. അതിന് ശക്തമായ തിരിച്ചടി കിട്ടും. സിപിഎമ്മുമായി എന്ത് ധാരണയുണ്ടെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ കോണ്‍ഗ്രസും യുഡിഎഫും അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top