പിണറായിയെ ആര്‍എസ്എസ് പ്രചാരക് ആക്കണം; ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാനുള്ള നീക്കം; കോണ്‍ഗ്രസ് വിരുദ്ധ ലേഖനത്തിന് മറുപടി

കോണ്‍ഗ്രസിന് ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന തരത്തില്‍ ലേഖനം എഴുതിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. സംഘപരിവാര്‍ അജണ്ടക്ക് അനുസരിച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ന്യൂനപക്ഷ വികാരം ഉണര്‍ത്താന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശ്രമിച്ച് പരാജയപ്പെട്ടതിനു പിന്നാലെ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്. ബിജെപിയുടെ ഔദാര്യത്തിലാണ് പിണരായി ഭരിക്കുന്നത്.അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും നായയ്ക്കു മുറുമുറുപ്പ് എന്ന മട്ടിലാണ് ഇപ്പോള്‍ സിപിഎം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ന്യൂനപക്ഷ വികാരം ഉണര്‍ത്താന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശ്രമിച്ചതു പരാജയപ്പെട്ടതിനു പിന്നാലെയാണ് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനത്തിന്റെ ഭാഗമാണ് മഉഖ്യമന്ത്രിയുടെ ലേഖനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമര്‍ശിച്ചു. ഡല്‍ഹിയില്‍ എ.എ.പിക്കെതിരെ കോണ്‍ഗ്രസ് മത്സരിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നിച്ചു മത്സരിക്കാന്‍ എ.എ.പി തയാറായില്ല. അപ്പോള്‍ ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസും മത്സരിച്ചു. ഇതൊക്കെ പറയുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും അവിടെ മത്സരിച്ചു. . ഇവര്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ .4 ശതമാനം വോട്ട് കൂടി എ.എ.പിക്ക് കിട്ടുമായിരുന്നല്ലോ. എന്നിട്ടാണ് കോണ്‍ഗ്രസ് മത്സരിച്ചതിനെ കുറ്റപ്പെടുത്തുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും സതീശന്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ പണ്ട് നിയമസഭയില്‍ എത്തിയ ആളാണ് പിണറായി വിജയന്‍. ബി.ജെ.പി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്നു പറയുന്നവര്‍ കോണ്‍ഗ്രസിന് ക്ലാസെടുക്കേണ്ടെന്നും സതീശന്‍ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top