മലപ്പുറത്തെ കോൺഗ്രസിൽ കലാപം, കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം രാഷ്ട്രീയം അവസാനിപ്പിച്ചു, പാർട്ടി തന്ന എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ചുവെന്ന് രാധാകൃഷ്ണൻ

പെരുന്തല്‍മണ്ണ: കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരില്‍ മനം മടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കെപിസിസി മുന്‍ എക്സിക്യൂട്ടീവ് അംഗം പി. രാധാകൃഷ്ണന്‍.
നിലവില്‍ അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡന്റാണ് ഇദ്ദേഹം.
മലപ്പുറം ജില്ലയിലെ എ ഗ്രൂപ്പിന്‍റെ പ്രധാന നേതാവാണ്.

“വർഷങ്ങളായി രാവും പകലും മഴയും വെയിലും മഞ്ഞും സഹിച്ച് പാർട്ടിക്കുവേണ്ടി ആത്മാർഥമായി അധ്വാനിക്കുന്ന കുറേ ആളുകൾ ഉന്നതങ്ങളിൽ പിടിപാടില്ലെന്ന ഒറ്റക്കാരണംകൊണ്ട് അതിക്രൂരമായി പാർശ്വവൽക്കരിക്കപ്പെടുന്നത് ഇനി കാണാൻ വയ്യ. ചുറ്റിനും അവരുടെ കബന്ധങ്ങളാണ് കാണുന്നത്. തലയില്ലാതെ ചോരയാലിപ്പിച്ച് കിടക്കുന്ന അത്തരം മൃതശരീരങ്ങളുടെ മനംമടുപ്പിക്കുന്ന കാഴ്ചയും ഗന്ധവും എനിക്ക് ഓക്കാനമുണ്ടാക്കുന്നു. ഇനി വയ്യ”. രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കോണ്‍ഗ്രസ്സിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന താഴെത്തട്ടിലുള്ളര്‍ക്ക് മുകളില്‍ സ്വാധീനം ഇല്ലാത്തതിനാല്‍ അവഗണിക്കപ്പെടുകയാണ്. പാര്‍ട്ടിയോട് പരിഭവമോ പരാതിയോ ഇല്ലെന്നും രാധാകൃഷ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്‍റെ രാജി വാര്‍ത്ത പ്രഖ്യാപിച്ചത്.

“ഞാനെന്റെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നു. ആരോടും പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ. മടുത്തിരിക്കുന്നു. മഹത്തായ എന്റെ പ്രസ്ഥാനത്തിന്റെ ഇന്നത്തെ പോക്ക് മനംമടുപ്പിക്കുന്നു. ഏറ്റവും കൂടുതൽ ഇന്നു നടക്കുന്നത്‌ വീതംവയ്‌പ്പു രാഷ്ട്രീയം. ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ആകുന്നതിൽ എനിക്ക് വിയോജിപ്പില്ല. വർഷങ്ങളായി രാവും പകലും മഴയും വെയിലും മഞ്ഞും സഹിച്ച് പാർട്ടിക്കുവേണ്ടി ആത്മാർഥമായി അധ്വാനിക്കുന്ന കുറേ ആളുകൾ ഉന്നതങ്ങളിൽ പിടിപാടില്ലെന്ന ഒറ്റക്കാരണംകൊണ്ട് അതിക്രൂരമായി പാർശ്വവൽക്കരിക്കപ്പെടുന്നത് ഇനി കാണാൻ വയ്യ. ചുറ്റിനും അവരുടെ കബന്ധങ്ങളാണ് കാണുന്നത്.

തലയില്ലാതെ ചോരയൊലിപ്പിച്ച് കിടക്കുന്ന അത്തരം മൃതശരീരങ്ങളുടെ മനംമടുപ്പിക്കുന്ന കാഴ്ചയും ഗന്ധവും എനിക്ക് ഓക്കാനമുണ്ടാക്കുന്നു. ഇനി വയ്യ. അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. 54 കൊല്ലത്തിനിടയിൽ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിമുതൽ കോൺഗ്രസ്‌ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംവരെയായി. അധ്യാപകസംഘടനാ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. പല സഹകരണ സംഘങ്ങളുടേയും നേതൃസ്ഥാനത്തിരുന്നു. പാർട്ടി എന്നെ പരിഗണിച്ചില്ലെന്നോ അംഗീകരിച്ചില്ലെന്നോ പരാതിയില്ല. ഇത് എന്റെ കുട്ടികൾക്കുവേണ്ടിയാണ്”. കോൺഗ്രസ്‌ നൽകിയ എല്ലാ സ്ഥാനങ്ങളിൽനിന്നും പിൻവാങ്ങുന്നതായും രാധാകൃഷ്‌ണൻ എഴുതിയിട്ടുണ്ട്.

അതേസമയം രാധാകൃഷ്ണന്റെ രാജിയെക്കുറിച്ചുള്ള പ്രതികരണത്തിനായി മലപ്പുറം ഡിസിസി പ്രസിഡന്റ്‌ വി.എസ്‌ ജോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top