ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി; കേസില്‍ തുടര്‍ അന്വേഷണത്തിന് ഉത്തരവ്

ഭരണഘടനക്ക് എതിരെയുള്ള വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് ഹൈക്കോടതി വിധി. മന്ത്രിയുടെ വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ഉത്തരവ്. പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി വിധി മന്ത്രിക്ക് വന്‍ തിരിച്ചടിയാണ്.
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിൽനിൽക്കുന്നില്ല എന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുളള കണ്ടെത്തൽ. പ്രസംഗം വിവാദമായതോടെ മന്ത്രി രാജിവച്ചിരുന്നു. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് വീണ്ടും മന്ത്രിയായത്.
പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ 2022 ജൂലൈ മൂന്നിനാണ് മന്ത്രിയുടെ വിവാദ പ്രസംഗം. സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രസംഗം. മന്ത്രിയുടെ വിവാദ പ്രസംഗത്തിലെ വാക്കുകള്‍ എങ്ങനെ: “മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന്.”
“കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം”- അദ്ദേഹം പറഞ്ഞു.
ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ് ഹർജിയിലുളളത്. പൊലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല എന്നായിരുന്നു സജി ചെറിയാന്‍റെ പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here