ആന്‍ഡമാന്‍ ഹോട്ടല്‍ 62,000 രൂപ നഷ്ടപരിഹാരം നല്‍കണം; ഉപഭോക്തൃ കോടതിയുടെ ഉത്തരവ് കോവിഡ് കാലത്ത് ബുക്ക് ചെയ്ത റൂമിന്റെ പണം റീഫണ്ട് ചെയ്യാത്തതിന്

ആന്‍ഡമാന്‍ ദീപില്‍ പ്രവര്‍ത്തിക്കുന്ന സിഷെല്‍ ഹോട്ടല്‍ റിസോര്‍ട്ട് & സ്പാ എന്ന സ്ഥാപനത്തിനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പിഴയിട്ടത്. കോവിഡ് കാലത്തെ നിരോധനം കാരണം മുടങ്ങിയ യാത്രയ്ക്കായി ബുക്ക് ചെയ്ത മുറിയുടെ പണം റീഫണ്ട് ചെയ്യാത്തിനാണ് നടപടി. സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതിനൊപ്പം ഉപഭോക്താവിന്റെ അവകാശങ്ങള്‍ അവഗണിക്കുകയും ചെയ്തതിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

എറണാകുളം കാലടി സ്വദേശി സന്ദീപ് രവീന്ദ്രനാഥാണ് സിഷെല്‍ ഹോട്ടലിനെതിരെ പരാതി നല്‍കിയത്. അവധിക്കാല യാത്രയ്ക്ക് വേണ്ടി മേയ്ക് മൈ ട്രിപ്പ് മുഖേനെയാണ് സന്ദീപ് റൂം ബുക്ക് ചെയ്തത്. വാടകയായി 27,810 രൂപ നല്‍കുകയും ചെയ്തു. കോവിഡ് വ്യാപന കാലത്ത് ടൂറിസ്റ്റ് സ്‌പോട്ടുകള്‍ അടച്ചിട്ടുകൊണ്ട് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ നിരോധന ഉത്തരവ് വന്നതോടെ യാത്ര മുടങ്ങി. മുന്‍കൂറായി നല്‍കിയ തുക തിരികെ ആവശ്യപ്പെട്ട് ഹോട്ടല്‍ മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

റീഫണ്ട് നല്‍കാന്‍ കഴിയില്ലെന്നും പകരം മറ്റൊരു ദിവസം റൂം നല്‍കാമെന്ന് അറിയിക്കുകയാണ് ഹോട്ടല്‍ മാനേജ്‌മെന്റ് ചെയ്തത്. യാത്രയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള തുക പരാതിക്കാരന് ലഭിച്ചെങ്കിലും ഈ തുക മാത്രമാണ് ലഭിക്കാതിരുന്നത്. സുപ്രീം കോടതിയുടെ പൊതു നിര്‍ദേശം നടപ്പിലാക്കാനും മാനേജ്‌മെന്റ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സന്ദീപ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

പരാതി പരിശോധിച്ച ഡിബി ബിനു പ്രസിഡണ്ടും വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരിവിടുകയായിരുന്നു. റൂം ബുക്ക് ചെയ്ത തുകയായ 27,810/- രൂപ ഹോട്ടല്‍ മാനേജ്‌മെന്റ് പരാതിക്കാരന് തിരിച്ചു നല്‍കണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് എന്നീ ഇനങ്ങളില്‍ 35,000/- രൂപയും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top