ബുക്കുചെയ്ത മുറികള്‍ നല്‍കിയില്ല; OYO റൂംസിന് 1.10 ലക്ഷം രൂപ പിഴയടിച്ച് ഉപഭോക്തൃ കോടതി

ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്ലിക്കേഷന്‍ മുഖേന മുന്‍കൂര്‍ മുറികള്‍ ബുക്ക് ചെയ്തിട്ടും നല്‍കാതെ കുടുംബത്തെ കഷ്ടപ്പെടുത്തിയതില്‍ കര്‍ശന ഇടപെടലുമായി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമൊന്നിച്ച് രാത്രിയില്‍ ഹോട്ടലില്‍ ചെന്നവര്‍ക്ക് ബുക്കിങ് പ്രകാരമുള്ള റൂമുകള്‍ നിഷേധിച്ചത് കാരണം മറ്റൊരു ഹോട്ടല്‍ കണ്ടുപിടിക്കാന്‍ ആ രാത്രിയില്‍ ഏറെ സഞ്ചരിക്കേണ്ടി വന്നു. ഇത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാര്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

OYO Rooms എന്ന ഓണ്‍ലൈന്‍ സ്ഥാപനം, കൊല്ലത്തെ മംഗലത്ത് ഹോട്ടല്‍ എന്നിവര്‍ക്കെതിരെ കൊച്ചിയിലെ അഭിഭാഷകനായ കെ.എസ്. അരുണ്‍ ദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉള്‍ക്കൊള്ളുന്ന പത്ത് അംഗ സംഘത്തിന് താമസിക്കാന്‍ ആണ് 2933/- രൂപ നല്‍കി പരാതിക്കാരന്‍ കൊല്ലത്തെ മംഗലത്ത് ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്തത്. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയപ്പോള്‍ മുറികള്‍ നല്‍കാന്‍ ഹോട്ടല്‍ ഉടമ തയ്യാറായില്ല. ഒരു റൂമിന് 2,500/- രൂപ വീതം അധികനിരക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി രാത്രി യാത്രചെയ്ത് മറ്റൊരു ഹോട്ടല്‍ കണ്ടുപിടിക്കേണ്ടി വന്നു. താനും കുടുംബവും അനുഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം തേടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

OYO റൂംസ് എന്ന സ്ഥാപനവുമായി നിലവില്‍ ധാരണ ഇല്ലെന്ന് ഹോട്ടലുടമ കോടതി മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ ഈ വാദം തെളിയിക്കാന്‍ കഴിഞ്ഞില്ല. ‘വിശ്വാസവഞ്ചനയാണ് എതിര്‍കക്ഷികള്‍ പരാതിക്കാരന്റെ കുടുംബത്തോട് കാണിച്ചത്. ഇതുമൂലം ധനനഷ്ടം മാത്രമല്ല ഏറെ മന:ക്ലേശവും ആ കുടുംബം അനുഭവിക്കേണ്ടിവന്നു എന്നത് വ്യക്തമാണ്. അന്തസ്സോടെയും ആഥിത്യ മര്യാദയോടെയും ആണ് ഉപഭോക്താക്കളോട് പെരുമാറേണ്ടതെന്ന എതിര്‍കക്ഷിയെ ബോധ്യപ്പെടുത്താന്‍ മാത്രമല്ല, ഉപഭോക്താവിന് നീതി ലഭ്യമാക്കാന്‍ കൂടിയാണ് ഈ ഇടപെടല്‍ എന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
പരാതിക്കാരന് വേണ്ടി അഡ്വ. അഭിഷേക് കുര്യന്‍ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top