പോപ്പുലർ ഫിനാൻസിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; ‘ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു’

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് വൻതുക നിക്ഷേപമായി സ്വീകരിച്ച് ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ഏഴു ലക്ഷം രൂപ പിഴയീടാക്കി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം സ്വദേശി എം.ജി നാരായണൻ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ നിർദ്ദേശം.

പ്രതിവർഷം 12 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്. ഇത് വിശ്വസിച്ച് ആറു ലക്ഷം രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചു. കൂടാതെ ബിസിനസ്സിൽ പങ്കാളിത്തവും വാഗ്ദാനം ചെയ്തു. ആദ്യ മാസങ്ങളിൽ പരാതിക്കാരന്റെ അക്കൗണ്ടിൽ പലിശ എത്തിയെങ്കിലും പിന്നീട് മുടങ്ങി.

റിസർവ് ബാങ്കിൻ്റെ അംഗീകാരമില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് എന്നും പരാതിക്കാരൻ പിന്നീട് മനസ്സിലാക്കി. തുടർന്ന് പോപ്പുലർ ഫിനാൻസിന്റെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. എതിർകക്ഷികൾ വാഗ്ദാനം ചെയ്ത പോലെ നിക്ഷേപത്തുകയോ പലിശയോ പരാതിക്കാരന് നൽകിയതുമില്ല.

എതിർകക്ഷികളുടെ സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും മൂലം പരാതിക്കാരന് ധനനഷ്ടവും മന:ക്ലേശവും ഉണ്ടായി. അതിനു നഷ്ടപരിഹാരം നൽകാൻ പോപ്പുലർ ഫിനാൻസിന് ബാധ്യതയുണ്ടെന്നും പരാതിയിൽ ബോധിപ്പിച്ചു. നിക്ഷേപ തട്ടിപ്പിലൂടെ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്ത് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരെ നിയമത്തിന്റെ സർവ്വശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ വേണമെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

നിക്ഷേപതുകയായ ആറ് ലക്ഷം രൂപയും 75,000/- രൂപ നഷ്ടപരിഹാരവും 25,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. കെഎസ് അരുൺ ദാസ് ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top