സാംസങ്ങിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; ഫ്രിഡ്ജ് റിപ്പയർ ചെയ്ത് നൽകാത്ത കേസിൽ ഒരുലക്ഷം നഷ്ടപരിഹാരം

കൊച്ചി: ഉൽപ്പന്നം റിപ്പയർ ചെയ്തുകിട്ടാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിച്ച ഫ്രിഡ്ജിന്റെ നിർമാതാവും സർവീസ് സെൻററും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കോടതിയുടെ ഉത്തവരവ്. എറണാകുളം വാഴക്കാലയിലെ എസ്.ജോസഫിൻ്റെ പരാതിയാണ് സാംസങിനും അവരുടെ കൊച്ചിയിലെ സർവീസ് സെൻ്ററിനും പണിയായത്.

2019 ജനുവരി മാസമാണ് സാംസങ് സർവീസ് സെന്ററിനെ ഫ്രിഡ്ജിൻ്റെ റിപ്പയറിങ്ങിനായി പരാതിക്കാരൻ സമീപിച്ചത്. കൂളിങ്ങ് സംവിധാനം തകരാറിലായതായിരുന്നു പ്രശ്നം. 25 ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഇതുമൂലം കുടുംബത്തിൻ്റെ ദൈനംദിന പ്രവർത്തനം തന്നെ താളം തെറ്റിയെന്ന് പരാതിക്കാരൻ പറയുന്നു. പ്രായമായ മാതാപിതാക്കളുടെ പ്രമേഹ ചികിൽസാ മരുന്ന് സമയത്തിന് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. നിരവധി തവണ സർവീസ് സെൻററുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. അവസാനം അനധികൃത സർവീസ് സെന്ററിനെ സമീപിക്കാൻ ഉപഭോക്താവ് നിർബന്ധിതനായി.

ഒൻപത് വർഷം പഴക്കമുള്ള ഫ്രിഡ്ജ് ആണെന്നും നിർമ്മാണത്തിലെ പ്രശ്നമല്ല, മറിച്ച് പരാതിക്കാരൻ ഉപയോഗിച്ചതിന്റെ പിഴവ് മൂലമാണ് തകരാറ് ഉണ്ടായത് എന്നായിരുന്നു കമ്പനിയുടെ വാദം. മാത്രമല്ല, വാറണ്ടി കാലയളവിന് ശേഷമാണ് സർവീസ് സെൻ്ററിനെ സമീപിച്ചതെന്നും എതിർകക്ഷി ബോധിപ്പിച്ചു.

ന്യായമായ സമയത്തിനകം ഫ്രിഡ്ജിൻ്റെ സർവീസ് നടത്തുന്നതിൽ എതിർകക്ഷികൾ വീഴ്ച വരുത്തിയതിനാൽ നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി.ബി.ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വ്യക്തമാക്കി. “വലിയ വില കൊടുത്ത് ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താവ്, അത് പ്രവർത്തന രഹിതമായാൽ സർവീസ് സെൻ്ററിനെ സമീപിക്കുന്നു. പലപ്പോഴും കൃത്യമായ സർവീസ് ലഭിക്കാറില്ല. അതിനാൽ മറ്റൊരു ഉൽപ്പന്നം തന്നെ വില കൊടുത്ത് വാങ്ങാൻ ഉപഭോക്താവ് നിർബന്ധനാകും. ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ മാത്രമല്ല ഇത് ഹനിക്കുന്നത്, അമിതചിലവും പരിസ്ഥിതി മലിനീകരണവും വർദ്ധിക്കുന്നു”; കമ്മീഷൻ നിരീക്ഷിച്ചു.

യഥാസമയം ഫ്രിഡ്ജ് റിപ്പയർ ചെയ്ത് നൽകാത്തതുമൂലം പരാതിക്കാരൻ അനുഭവിച്ച ബുദ്ധിമുട്ടുകളും സാമ്പത്തിക ക്ലേശവും പരിഗണിച്ച് 80,000 രൂപ നഷ്ടപരിഹാരവും, 20,000 രൂപ കോടതി ചിലവും കണക്കാക്കിയാണ് ഒരുലക്ഷം രൂപ നിശ്ചയിച്ചത്. 30 ദിവസത്തിനകം ഈ തുക എതിർകക്ഷികൾ നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top