തൃണമൂലിനേക്കാള്‍ ഭേദം ബിജെപിക്ക് വോട്ട് ചെയ്യുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസംഗത്തില്‍ കോണ്‍ഗ്രസ് വെട്ടില്‍; പ്രതികരിക്കാതെ പാര്‍ട്ടി

കൊല്‍ക്കത്ത: തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെ പ്രസംഗം പുറത്തുവിട്ടതോടെ ചൗധരി വെട്ടിലായി.

“ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മതേതരത്വം ഇല്ലാതാവും. പക്ഷെ തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ്.” ഇങ്ങനെയായിരുന്നു അധീറിന്റെ പ്രസംഗം.

അധീര്‍ ബംഗാളില്‍ ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ്. ബിജെപിയുടെ കണ്ണും ചെവിയമായി പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ അവരുടെ ശബ്ദമായും ചൗധരി മാറിയെന്ന് തൃണമൂല്‍ ആരോപിച്ചു. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും തൃണമൂല്‍ എക്‌സില്‍ പരാമര്‍ശിച്ചു.

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ഏത് സന്ദര്‍ഭത്തിലാണ് അധീര്‍ സംസാരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ബഹ്‌റാംപുരില്‍ നിന്നുള്ള എംപിയാണ് അധീര്‍ രഞ്ജന്‍ ചൗധരി. ഇത്തവണയും അധീര്‍ തന്നെയാണ് സ്ഥാനാര്‍ഥി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top