മുഖ്യമന്ത്രിയും മന്ത്രിമാരും തിരുത്തണം എന്ന് മുതിര്‍ന്ന സിപിഐ നേതാവ്; അഹങ്കാരവും ധാര്‍ഷ്ട്യവും പാടില്ലെന്നും ഇസ്മയില്‍; ‘ഇല്ലെങ്കില്‍ നശിച്ച് നാറാണക്കല്ല് കാണും’

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ തിരിച്ചടി ഇടതുമുന്നണി പ്രതീക്ഷിച്ചില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. ജനങ്ങള്‍ക്ക് ഉള്ള എതിര്‍പ്പ് സര്‍ക്കാര്‍ വിരുദ്ധവികാരമായി മാറി. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് തോല്‍വി സിപിഎമ്മും സിപിഐയും പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും ഇസ്മയില്‍ പറഞ്ഞു.

“കര്‍ഷക തൊഴിലാളി പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും കൊടുത്തില്ല. വിലക്കയറ്റവും രൂക്ഷമാണ്. പാവപ്പെട്ടവന്‍ ആശ്രയിക്കുന്ന മാവേലി സ്റ്റോറുകളിലും സിവില്‍ സപ്ലൈസ് സംവിധാനങ്ങളിലുമൊന്നും നിത്യോപയോഗ സാധനങ്ങളില്ല. ഇതെല്ലാം തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കണം. പരിഹരിക്കുകയും ചെയ്യണം. മന്ത്രിമാര്‍ പരിശുദ്ധരാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാര്‍ സംവിധാനത്തെ പരിശോധനയ്ക്ക് വിധേയമാക്കണം.”

“പോലീസ്-ഉദ്യോഗസ്ഥ തല വീഴ്ചകളുണ്ട്. തിരുത്തേണ്ടത് ഒക്കെ തിരുത്തണം. മുഖ്യമന്ത്രി തിരുത്തണം, മന്ത്രിമാര്‍ തിരുത്തണം, ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ കഴിയണം. ഇത് ചെയ്‌താല്‍ പൂര്‍വാധികം ശക്തിയായി ഇടതുമുന്നണിക്ക് തിരികെ വരാന്‍ കഴിയും.”

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി വന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ കഴിഞ്ഞു. ഇടതുമുന്നണിക്ക് തിരിച്ചുവരണമെങ്കില്‍ അഹങ്കാരവും ധാര്‍ഷ്ട്യവും ഉണ്ടാകാന്‍ പാടില്ല. ജനങ്ങളോട് ഒരു ബാധ്യതയും ഇല്ല എന്ന നിലപാട് സ്വീകരിക്കുകയാണെങ്കില്‍ നശിച്ച് നാറാണക്കല്ല് കാണും. അതാണ്‌ സംഭവിക്കാന്‍ പോകുന്നത്.” – ഇസ്മയില്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top