മധു മുല്ലശ്ശേരി ബിജെപിയിൽ ചേര്‍ന്നേക്കും; ബദല്‍ നീക്കം സിപിഎം പുറത്താക്കാനിരിക്കെ
സിപിഎം വിട്ട തിരുവനന്തപുരം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേര്‍ന്നേക്കും. ബിജെപി നേതാക്കള്‍ മധുവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നു വസതിയിലെത്തി മധുവിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നാണ് സൂചന. പൊതുരംഗത്ത് ഉണ്ടാകുമെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും മധു പ്രതികരിച്ചിരുന്നു.
മധുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് സിപിഎം നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി മധു ചർച്ച നടത്തിയിട്ടുണ്ട്. മംഗലപുരം ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി വിട്ടത്. ഏരിയ കമ്മിറ്റി സെക്രട്ടറിയായി തനിക്ക് തുടരാന്‍ അവസരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ശേഷം മറ്റൊരാളെ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് മധു പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞത്. എം.ജലീലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ആഞ്ഞടിച്ചാണ് മധു ഏരിയ സമ്മേളനം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയത്. മംഗലപുരത്തെ വിഭാഗീയതക്ക് കാരണം ജോയി ആണെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജോയ് വന്‍ പണപ്പിരിവ് നടത്തിയെന്നും മധു ആക്ഷേപിച്ചിരുന്നു.
കടുത്ത വിഭാഗീയതയാണ് ഇക്കുറി സിപിഎം സമ്മേളനങ്ങളില്‍ ദൃശ്യമായത്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയെ തുടര്‍ന്ന് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിക്കാണ് ചുമതല നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്നും എത്തിയ നേതാവിനെ ലോക്കല്‍ സെക്രട്ടറിയാക്കിയതിനെ തുടര്‍ന്ന് പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വിമത നേതാക്കള്‍ സമാന്തര ഓഫീസ് തന്നെ തുറന്നിരുന്നു. ജില്ലാ നേതൃത്വം സമ്മേളനം നടത്തിയപ്പോള്‍ സമാന്തരമായി സമ്മേളനം നടത്തിയാണ് ഇവര്‍ തിരിച്ചടിച്ചത്. പത്തനംതിട്ടയിലും നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here