കെ രാധാകൃഷ്ണന്‍ ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; അമ്മയുടെ മരണാനന്തര ചടങ്ങുകളെന്ന് വിശദീകരണം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് കെ.രാധാകൃഷ്ണന്‍ ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ ഹാജരാകാന്‍ സാവകാശം ആവശ്യപ്പെട്ടു. ഇത് രണ്ടാംതവണയാണ് കെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്. ആദ്യം നല്‍കിയ നോട്ടീസിന ലോക്‌സഭ സമ്മേളനത്തിന്റെ തിരക്കായതിനാല്‍, അത് കഴിഞ്ഞ് ഹാജരാകം എന്ന കാരണം പറഞ്ഞാണ് സാവകാശം തേടിയത്.

ഈ മാസം കേസില്‍ അന്തിമ കുറ്റപത്രം നല്‍കേണ്ടതിനാല്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇഡി കഴിഞ്ഞ ദിവസം ഇമെയില്‍ മുഖേനെ വീണ്ടും സമന്‍സ് അയച്ചത്. ഇന്ന് വൈകിട്ട് അഞ്ചിന് ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ആവശ്യം. ഇതിനാണ് അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ നാട്ടിലേക്ക് പോവുകയാണെന്ന് മറുപടി നല്‍കിയിരിക്കുന്നത്.

കരുവന്നൂരിലെ ബാങ്കില്‍ നടന്ന ക്രമക്കേടിലെ പണം സിപിഎം അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടന്ന സമയത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍. അതിനാലാണ് രാധാകൃഷ്ണനെ കുറ്റപത്രം നല്‍കുന്നതിന് മുമ്പ് ചോദ്യം ചെയ്യാന്‍ എല്ലാ നീക്കവും ഇഡി നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top