വിശ്വസ്തനെ കസേരയിട്ട് ഇരുത്തി; കണ്ണൂരില്‍ ആരാലും എതിര്‍ക്കപ്പെടാതിരിക്കാന്‍ രാഗേഷിന് സെക്രട്ടറി സ്ഥാനം; പിണറായിയുടെ രാഷ്ട്രീയ ബുദ്ധി

മകള്‍ വീണയെ വട്ടമിട്ട് കേന്ദ്രഏജന്‍സി, കോടിയേരിയുടെ മക്കള്‍ക്ക് ലഭിക്കാത്ത പാര്‍ട്ടി പിന്തുണ, ഇങ്ങനെ സിപിഎമ്മില്‍ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിക്കാവുന്ന പല പ്രശ്‌നങ്ങളുണ്ട്. ഇത് നന്നായി മനസിലാക്കിയിട്ടുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ പോലും അസംതൃപ്തരാണ് ഏറെയും. അതിനാല്‍ തന്നെയാണ് എംവി ജയരാജന്റെ പിന്‍ഗാമിയായി കെകെ രാഗേഷിനെ പിണറായി വിജയന്‍ കണ്ടെത്തിയതും.
എംവി ജയരാജന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാറി നിന്നപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത് ടിവി രാജേഷായിരുന്നു. സ്വാഭാവികമായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രാജേഷിനെ പരിഗണിക്കപ്പെടും എന്ന് കരുതിയിടത്തു നിന്നാണ് മുഖ്യമന്ത്രി കെകെ രാഗേഷുമായി കണ്ണൂരിലേക്ക് എത്തിയത്. പി ജരാജന്‍ അടക്കം സ്ഥാനം ലഭിക്കാതെ പോയ നിരവധിപേരുണ്ട് കണ്ണൂരില്‍, പാര്‍ട്ടിയില്‍ ശക്തനാവാന്‍ ശ്രമിക്കുന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വെല്ലുവിളിയുമുണ്ട്. അതുകൊണ്ട് തന്നെ അതിവിശ്വസ്തനെ ജില്ലാ സെക്രട്ടറിയുടെ സ്ഥാനത്ത് ഇരുത്തണ്ടത് പിണറായിയുടെ ആവശ്യമായിരുന്നു.
സ്വന്തം തട്ടകത്തിലെ പിടിവിടാതിരിക്കാന്‍ പിണറായി തന്നെ നേരിട്ട് എത്തി. ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാനുള്ള ജില്ലാ കമ്മറ്റിയോഗത്തില്‍ പങ്കെടുത്തു. ജില്ലാ കമ്മറ്റിക്ക് മുമ്പായി ചേര്‍ന്ന് സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ കെകെ രാഗേഷിന്റെ പേര് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പതിവു പോലെ ആരും എതിര്‍ത്തില്ല. ജില്ലാ കമ്മറ്റി യോഗത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി. പിണറായിക്ക് മു്ന്നില്‍ ആര്‍ക്കും എതിര്‍പ്പില്ല. അതോടെ ഏകപക്ഷീയമായി ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
കഴിഞ്ഞ നാല് വര്‍ഷമായി മുഖ്യമന്ത്രിയുടെ ഓഫീസ് ചലിപ്പിച്ചിരുന്നത് കെകെ രാഗേഷായിരുന്നു. വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തിലൂടെ വളര്‍ന്നെങ്കിലും രാഗേഷിന്റെ പ്രവര്‍ത്തന മേഖല കണ്ണൂരായിരുന്നില്ല. രാജ്യസഭാ എംപിയായും ദേശീയ നേതൃത്വത്തിന്റെ ഭാഗമായും ഡല്‍ഹിയിലായിരുന്നു. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാത്രമാണ് രാഗേഷ് കണ്ണൂര്‍ കേന്ദ്രീകരിച്ചത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയിരിക്കുന്നത്. ഇനി ചര്‍ച്ച രാഗേഷ് ഒഴിയുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് ആര് എത്തും എന്നതിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here