വെളളത്തിന് തീപിടിപ്പിക്കുന്ന മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്; വിവാദമായതോടെ പിന്‍വലിച്ച് ക്ഷമാപണം

സിപിഎം മൂവാറ്റുപുഴ ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് എംജെയാണ് ഫെയ്‌സ്ബുക്കില്‍ കടുത്ത വര്‍ഗീയ പരാമര്‍ശം പങ്കുവച്ചത്. കെടി ജലീല്‍ എംഎല്‍എയുടെ പോസ്റ്റിന് കമന്റ് ആയിട്ടായിരുന്നു മുസ്ലിം വിരുദ്ധ പരാമര്‍ശം പങ്കുവച്ചത്. ഇത് ചര്‍ച്ചയായതോടെ കമന്റ് പിന്‍വലിക്കുകയും ചെയ്തു. ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ചും പ്രാര്‍ത്ഥിക്കുന്നതിനെ കുറിച്ചുമായിരുന്നു പോസ്റ്റ്. മതപുരോഹിതരേയും പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.
നേതാവിന്റെ ഈ കമന്റ് വൈറലായതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നാലെ സിപിഎം തന്നെ ഫ്രാന്‍സിസിനെ തള്ളിപ്പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമെന്നും അറിയിച്ച് മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്ത് വന്നു. ഇതോടെ ക്ഷമാപണവുമായി ഫ്രാന്‍സിസ് രംഗത്തെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിൽ തന്നെയാണ് ക്ഷമാപണവും നടത്തിയത്.
തന്റെ കമന്റ് മൂലം മാനസിക വിഷമം ഉണ്ടായ മുഴുവന്‍ പേരോടും ഖേദം പ്രകടിപ്പിക്കുന്നു. ഇതുവരെ ഉയര്‍ത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയില്‍ വന്ന പ്രതികരണം ശ്രദ്ധക്കുറവാണ്. കുറ്റവാളികള്‍ ഏതെങ്കിലും മതത്തിന്റെ സൃഷ്ടിയാണെന്ന വിചാരമില്ല. പാര്‍ട്ടി നിലപാടിന് വിപരീതമായി കമന്റ് വന്നതില്‍ ദുഃഖിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നായിരുന്നു ഫ്രാന്‍സിസിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന് താഴെ അതിരൂക്ഷമായ വിമർശനമാണ് കമൻ്റുകളായി വരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here