പിപി ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സാധ്യത; സൂചന നല്‍കി എംവി ഗോവിന്ദന്‍; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പിപി ദിവ്യക്കെതിരെ സിപിഎം സംഘടനാ നടപടി സ്വീകരിക്കുമെന്ന് സൂചന. ദിവ്യയെ സംരക്ഷിക്കുകയാണെന്ന വലിയ വിമര്‍ശനം പാര്‍ട്ടിയും സര്‍ക്കാരും കേള്‍ക്കുന്ന സാഹചര്യത്തിലാണ് സംഘടനാ നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ആത്മഹത്യാ പ്രേരണാക്കേസില്‍ ദിവ്യയുടെ അറസ്റ്റ് ഉണ്ടാകില്ല. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ദിവ്യ ഒളിവില്‍ തന്നെ തുടരാനാണ് സാധ്യത.

ദിവ്യക്കെതിരായ സംഘടനാ നടപടി പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമായതിനാല്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടി. വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാര്‍ട്ടി നില്‍ക്കില്ല. തെറ്റായ രീതി ഉണ്ടായാല്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗത്തിലാണ് എം.വി ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി വേദിയിലെ ഈ പ്രതികരണമാണ് നടപടിക്ക് ധാരണയുണ്ടായെന്ന സൂചന നല്‍കുന്നത്.

ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ കക്ഷിചേര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിയിലും സര്‍ക്കാരിലുമുളള വിശ്വാസം നഷ്ടമായതു കൊണ്ടല്ലേ, ഉറച്ച പാർട്ടി അനുഭാവം ഉണ്ടായിട്ടും ഈ കുടുംബം നീതി തേടി സ്വന്തം നിലയില്‍ അഭിഭാഷകനെ വച്ച് പോരാട്ടം നടത്തുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം. സമ്മേളനകാലത്ത് ഇത് വലിയ ചര്‍ച്ചയാകാതിരിക്കാനാണ് ദിവ്യക്കെതിരെ നടപടി സ്വീകരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top