മാധ്യമങ്ങളെ അടിച്ചമർത്തുന്നത് അംഗീകരിക്കില്ല; കേന്ദ്ര സർക്കാർ നടപടി മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമെന്ന് സിപിഎം

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരായി നടന്ന പരിശോധനകളെ സിപിഎം പൊളിറ്റ്‌ ബ്യൂറോ അപലപിച്ചു. മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമാണ് പരിശോധനകൾ എന്നും സിപിഎം പിബി കുറ്റപ്പെടുത്തി.

ഒരു എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ്‌ പോലീസ് അതിരാവിലെ നിരവധി പത്രപ്രവർത്തകരുടെയും, സ്റ്റാൻഡ് – അപ്പ് കോമഡിയൻമാരുടെയും, ശാസ്ത്രജ്ഞർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ എന്നിവരുടെ വീടുകളിൽ റെയ്‌ഡ്‌ നടത്തിയത്‌. യുഎപിഎയുടെ പല വിഭാഗങ്ങളും ഉൾപ്പെടുത്തിയാണ്‌ പോലീസ് ക്രൂരത അരങ്ങേറിയതെന്നും പിബി പത്ര പ്രസ്‌താവനയിൽ പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിവിധ മാധ്യമങ്ങളെ അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അന്വേഷണ ഏജൻസികളെ മോദി സർക്കാർ വിന്യസിച്ചു. ബിബിസി, ന്യൂസ് ലോൺഡ്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കസ്‌മീർ വാല, വയർ തുടങ്ങിയ സ്ഥാപനങ്ങൾക്ക്‌ നേരെയും കേന്ദ്ര ഏജൻസികളുടെ നടപടികളുണ്ടായി എന്നും സിപിഎം പിബി വ്യക്തമാക്കി.

സത്യം പറയുന്ന മാധ്യമപ്രവർത്തകരെ അധികാരം ഉപയോഗിച്ച്‌ ആക്രമിക്കുന്നത്‌ അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ലക്ഷ്യമിട്ട്‌ പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ചിട്ടയായ ഗൂഢാലോചനയാണ്‌ നടക്കുന്നത്‌. ഇതിനെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്നേഹികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ ആഹ്വാനം ചെയ്‌തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top