കൃഷ്ണദാസിനെ പരസ്യമായി വിരട്ടാൻ സിപിഎം; അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചതായി എംവി ഗോവിന്ദൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്‌ണദാസിനെതിരെ നടപടിയുമായി സിപിഎം. നീല ട്രോളിബാഗ് വിവാദത്തില്‍ സിപിഎം നിലപാടിന് വിരുദ്ധമായി പ്രസ്‌താവന നടത്തിയതിനാണ് നടപടി. കൃഷ്‌ണദാസിന്‍റെ പ്രസ്‌താവന പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രതീതി പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെന്നാണ് സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തൽ. കൃഷ്‌ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു.
“തിരഞ്ഞെടുപ്പ് സമയത്ത് വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. വിഷയങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്‌ത് നിലപാട് സ്വീകരിക്കുക എന്നതില്‍ നിന്ന് വ്യത്യസ്‌തമായ പ്രതികരണമാണ് എന്‍എന്‍ കൃഷ്‌ണദാസില്‍ നിന്നും ഉണ്ടായത്. പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഇത് വിശദമായി പരിശോധിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ യോജിപ്പോടെ മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്. ആ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് ഇടയില്‍ തോന്നിക്കുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു’”- എംവി ഗോവിന്ദന്‍ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട് പെട്ടി വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വികസന വിഷയമാണ് ചർച്ച ചെയ്യേണ്ടത് എന്ന അഭിപ്രായം കൃഷ്ണദാസ് മാധ്യമപ്രവര്‍ത്തകരോട് പ്രകടിപ്പിച്ചതിനാണ് അച്ചടക്ക നടപടി. അന്ന് തന്നെ കൃഷ്‌ണദാസിന്‍റെ നിലപട് തള്ളിക്കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്ത് എത്തിയിരുന്നു. പെട്ടി വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു സിപിഎം നിലപാട് എന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here