ബാര്‍ക്കോഴയില്‍ തിരുവഞ്ചൂരിൻ്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്; വെള്ളിയാഴ്ച ഹാജരാകണം; ശബ്ദസന്ദേശം ചോർന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അര്‍ജുനെന്ന് പോലീസ്

മദ്യനയത്തിന് കോഴയെന്ന ആരോപണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ തിരുവനന്തപുരത്തെ വീട്ടില്‍ നോട്ടീസ് നല്‍കാൻ ക്രൈംബ്രാഞ്ച് സംഘം നേരിട്ട് എത്തിയിരുന്നു. എന്നാല്‍ നോട്ടീസ് കൈപ്പറ്റാന്‍ അര്‍ജുന്‍ തയ്യാറായില്ല. തന്റെ പേരില്‍ ബാര്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് നോട്ടീസ് കൈപ്പറ്റാതിരുന്നത്. തുടര്‍ന്ന് ഇമെയില്‍ വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ബാര്‍ ഉടമയുടെ വിവാദ ശബ്ദസന്ദേശം പുറത്തുവന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അര്‍ജുനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുടെ മൊഴിയെടുക്കുകയും വാട്‌സാപ്പ് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തപ്പോൾ ഇക്കാര്യം വ്യക്തമായെന്നാണ് അന്വേഷണസംഘം പറയുന്നത്. അര്‍ജുന്‍ രാധാകൃഷ്ണന്റെ ഭാര്യപിതാവ് ബാര്‍ ഉടമയാണ്. ഇതുവഴിയാണ് അര്‍ജുന്‍ ഗ്രൂപ്പില്‍ അംഗമായത്. എന്നാല്‍ നിലവില്‍ അഡ്മിന്‍ സ്ഥാനത്ത് നിന്നും മാറിയിട്ടുണ്ടെങ്കിലും അംഗമായി തുടരുകയാണ്.

ശബ്ദരേഖയ്ക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എംബി രാജേഷ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top