സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു; സംഭവ സമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം സസ്‌പെന്‍ഷന്‍

വയനാട് : കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൂടതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്. ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടിയാണ് പ്രതികള്‍ക്കെതിരെ പുതുതായി ചേര്‍ത്തത്. മര്‍ദ്ദനം, തടഞ്ഞു വെക്കല്‍, ആത്മഹത്യാ പ്രേരണ, റാഗിങ് തുടങ്ങിയ കുറ്റങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ചുമത്തിയിരുന്നത്.

120 ബി വകുപ്പാണ് പുതുതായി ചേര്‍ത്തത്. ഇതിനുളള ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനു ശേഷം കോളജ് ഹോസ്റ്റലിലെ വിവിധയിടങ്ങളില്‍ മര്‍ദ്ദനം നടന്നത് ഗൂഡാലോചന വ്യക്തമാക്കുന്നതാണ്. ആള്‍ക്കൂട്ട വിചാരണ ലക്ഷ്യമിട്ടാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

അതിനിടെ സിദ്ധാര്‍ത്ഥന്‍ മരിക്കുന്ന സമയത്ത് കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഓരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. റാഗിങും ക്രൂരമര്‍ദ്ദനം അധികൃതരെ അറിയിക്കാത്തിനാണ് ഇന്ന് നടപടിയെടുത്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടിയുണ്ട്. 130 വിദ്യാര്‍ത്ഥികളാണ് സംഭവ സമയത്ത് ഹോസ്റ്റലിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെയെല്ലാം നടപടിയുണ്ട്. നേരത്തെ മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കെടുത്ത 19 പേരെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. ഇവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു കോഴ്‌സിന് ചേരാനും സാധിക്കില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top