വിവാഹേതര ലൈംഗികബന്ധവും സ്വവർഗ ലൈംഗികതയും ക്രിമിനൽ കുറ്റത്തിലേക്ക്; ബില്ലുകള്‍ പരിഗണനയില്‍

ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധവും സ്വവർഗ ലൈംഗികതയും വീണ്ടും ക്രിമിനൽ കുറ്റമാക്കിയേക്കും. 2018-ൽ സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകൾ പുനഃസ്ഥാപിക്കാനാണ് നീക്കം. ഇതിന് പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷ നൽകാനുള്ള വകുപ്പുകൾ ഉൾപ്പെടുത്താനാണ് നീക്കം.

വിവാഹമെന്ന സാമൂഹിക സ്ഥാപനത്തെ സംരക്ഷിക്കാനാണ് ഐപിസി സെക്‌ഷൻ 497 തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് കരട് റിപ്പോർട്ടിൽ ഉണ്ടെന്നാണ് വാര്‍ത്ത‍. സ്വവർഗ ലൈംഗികത നിരോധിക്കുന്ന സെക്‌ഷൻ 377 തിരികെക്കൊണ്ടുവരാനും ചർച്ച നടക്കുന്നുണ്ട്. ഈ വകുപ്പും അഞ്ചു വർഷം മുൻപ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റിലാണ് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. ഈ ബില്ലുകൾ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിജെപി എംപി ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് ബില്ലുകളിൽ വിശദപഠനം നടത്താൻ മൂന്നു മാസത്തെ സമയമായിരുന്നു നൽകിയത്. വെള്ളിയാഴ്ച സമിതി യോഗം ചേർന്നെങ്കിലും റിപ്പോര്‍ട്ട് നൽകിയിട്ടില്ല. സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ മൂന്നുമാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു. നവംബർ ആറിനാണ് അടുത്ത യോഗം.

2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വിധിച്ചത്. എന്നാൽ ഇത് സിവിൽ നിയമലംഘനമായി കണക്കാക്കാമെന്നും വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഭാര്യ ഭർത്താവിന്റെ അടിമയാണെന്ന കൊളോണിയൽ സങ്കൽപത്തിൽനിന്നാണ് 163 വർഷം പഴക്കമുള്ള ഈ നിയമമുണ്ടായതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top