മക്കളുമൊത്ത് പുഴയിൽ ജീവനൊടുക്കിയ അഡ്വ ജിസ്മോളുടെ നിർണായക ഇടപെടൽ ഓർത്തെടുത്ത് അഭിഭാഷകർ; ഭ്രാന്തിയാക്കി പൂട്ടിയിട്ട സ്ത്രീയെ രക്ഷിച്ചത് സാഹസികമായി

കോട്ടയം ഏറ്റുമാനൂരിൽ രണ്ട് പിഞ്ചുമക്കളെയുമെടുത്ത് മീനച്ചിലാറ്റിൽ ചാടി ജിസ്മോൾ തോമസ് ജീവനൊടുക്കിയത് ഇന്നലെ ഉച്ചയോടെ ആയിരുന്നു. അഭിഭാഷകയായി ഹൈക്കോടതിയിൽ സജീവമായി പ്രാക്ടീസ് ചെയ്യുന്നതിനിടെ ആണ് ജിസ്മോൾ മുത്തോലി പഞ്ചായത്ത് അംഗമായി തിരഞ്ഞടുക്കപ്പെട്ടത്. പിന്നീട് 2019ൽ 24ാം വയസിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയതോടെ വക്കീൽ ജോലിയുടെ തിരക്കുകളിൽ നിന്ന് മാറി. അക്കാലത്ത് അടുത്തു പെരുമാറിയിരുന്ന അഭിഭാഷകരിൽ ചിലർ ജിസ്മോൾ അന്ന് സാഹസികമായ നടത്തിയ ഒരു ഇടപെടൽ ഓർത്തെടുക്കുകയാണ് ഇപ്പോൾ.

ഭർത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പൂട്ടിയിട്ട ഒരു യുവതിയെക്കുറിച്ച് അവരുടെ ചില ബന്ധുക്കൾ വഴി വിവരം ലഭിക്കുന്നു. സ്വകാര്യ ആശുപത്രി ആയിരുന്നതിനാൽ അവിടെ പ്രവേശനത്തിന് കർശന നിയന്ത്രണം ഉണ്ടായിരുന്നു. ഭർത്താവിനെ ബന്ധപ്പെട്ടെങ്കിലും അയാളുടെ പ്രതികരണം സംശയം ബലപ്പെടുത്തി. ഇതോടെ ഏതു വിധേയനയും യുവതിയെ നേരിൽ കാണാൻ തീരുമാനിച്ച ജിസ്മോൾ വേഷംമാറി ആശുപത്രിക്കുള്ളിൽ കടന്നു. എന്നാൽ അവസാനനിമിഷം പദ്ധതി പാളിയതോടെ പിന്മാറേണ്ടി വന്നു.
എങ്കിലും അതുവരെ കിട്ടിയ വിവരം സഹിതം ജിസ്മോൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ജസ്റ്റിസ് വിനോദ് ചന്ദ്രൻ വിഷയം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കുകയും ചെയ്തു. അമിക്കസ് ക്യൂറി നേരിട്ട് ആശുപത്രിയിൽ എത്തി യുവതിയെ കാണുകയും ചികിത്സാരേഖകൾ ശേഖരിക്കുകയും ചെയ്തു. കൂടാതെ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർക്ക് മുന്നിൽ ഹാജരാക്കി പരിശോധിപ്പിച്ചു. ഇതിൻ്റെയെല്ലാം വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
ഇതോടെ പരാതിക്കാരിയോട് ഹാജരാകാൻ നിർദേശിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ നേരിട്ട് സംസാരിക്കുകയും ചെയ്തു. തുടർന്നാണ് മോചനത്തിന് ഉത്തരവായത്. ഇതിലെല്ലാം അഡ്വ ജിസ്മോളുടെ പങ്ക് നിർണായകമായിരുന്നു എന്ന് ഹൈക്കോടതി അഭിഭാഷകൻ മനോജ് കുമാർ നരേന്ദ്രൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. മോചനത്തിന് പിന്നാലെ സന്തോഷം കൊണ്ട് കണ്ണീർ പൊഴിച്ച ആ സ്ത്രീയുടെയും അവരുടെ സഹോദരിയുടെയും മുഖങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. എന്നാൽ അതിനായി സധൈര്യം ഇറങ്ങിത്തിരിച്ച ജിസ്മോളുടെ ഈ വിധത്തിലുള്ള മരണം ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതിയിൽ സ്റ്റേറ്റ് അറ്റോർണി കൂടിയായ മനോജ് കുമാർ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here