38 വർഷം മനോരമ പെട്ടിയിലടച്ച് സൂക്ഷിച്ച രഹസ്യം പുറത്ത്… ടോംസ് വിരമിച്ച ശേഷം ‘ബോബനും മോളിയും’ വരച്ചത് വ്യാജന്മാരെന്ന് വെളിപ്പെടുത്തൽ!!

നാലു പതിറ്റാണ്ടോളമായി തുറന്നുപറയാതെ മനോരമ സൂക്ഷിച്ച ആ രഹസ്യത്തിൻ്റെ മൂടി ഇതാ തുറന്നിരിക്കുന്നു. മനോരമ ആഴ്ചപതിപ്പിലെ വിഖ്യാതമായ ബോബനും മോളിയും വരച്ചിരുന്ന ടോംസ് മനോരമ വിട്ട് കലാകൗമുദിയിലേക്ക് മാറിയ ശേഷവും മറ്റ് ചില ആർട്ടിസ്റ്റുമാരെ കൊണ്ട് വരപ്പിച്ചിരുന്നു എന്നാണ് ദീർഘകാലം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് തുറന്നുപറയുന്നത്. ഫലത്തിൽ പേരെടുത്ത കാർട്ടൂണിസ്റ്റിന് പകരം വ്യാജന്മാരെ വച്ച് വരപ്പിച്ചു എന്നാണ് കുറ്റസമ്മതം. ഇതാദ്യമായാണ് മനോരമ കുടുംബത്തിൽ നിന്ന് ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടാകുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തോമസ് ജേക്കബ് എഴുതുന്ന കാർട്ടൂണിൻ്റെ കഥ എന്ന പരമ്പരയിലൂടെയാണ് ഈ രഹസ്യം പുറത്തു വിട്ടത്. “മനോരമയിൽ പത്രപ്രവർത്തകർ റിട്ടയർ ചെയ്യേണ്ട 58 വയസ് കഴിഞ്ഞ് കുറെയേറെ വർഷങ്ങൾ കൂടി സർവീസ് നീട്ടിക്കിട്ടിയ ടോംസ് അതുവരെ മനോരമ ആഴ്ചപ്പതിപ്പിൽ ബോബനും മോളിയും വരച്ചു. അതിനുശേഷം ടോംസും മനോരമയും രണ്ടു വഴിക്കായി. തുടർന്നും മനോരമ വേറെ ആർട്ടിസ്റ്റുകളെ കൊണ്ട് ബോബനും മോളിയും വരപ്പിച്ചു പ്രസിദ്ധീകരിച്ചു. ടോംസാകട്ടെ കലാകൗമുദി വാരികയിലേക്ക് ബോബനെയും മോളിയെയും പറിച്ചുനട്ടു. ബോബനും മോളിയും പ്രസിദ്ധീകരിക്കാനായി മാത്രം ഒരു കാർട്ടൂൺ മാസിക തുടങ്ങുകയും ചെയ്തു. അവകാശത്തർക്കം കോടതിയിലെത്തി. മനോരമയിലെ ഒരു ടീം ആശയങ്ങൾ നൽകി വരപ്പിച്ചിരുന്നതാണ് ബോബനും മോളിയുമെന്ന് മനോരമ വാദിച്ചു.”

മനോരമയ്ക്ക് അനുകൂലമായിരുന്നു കോടതി വിധി. പക്ഷേ ബോബനും മോളിയും സ്വന്തം പ്രസിദ്ധീകരണങ്ങളിൽ വരയ്ക്കാനുള്ള അവകാശം ടോംസിന് വിട്ടുകൊടുത്തുകൊണ്ട് പിറ്റേ ദിവസം തന്നെ മനോരമ ചീഫ് എഡിറ്റർ കെ എം മാത്യു പ്രസ്താവനയിറക്കി. മനോരമ വാരികയിൽ നിന്ന് ബോബനും മോളിയും ഒഴിവാക്കുകയും ചെയ്തു. താൻ മനോരമയ്ക്കു വേണ്ടിയല്ല കേസ് നടത്തിയതെന്നും ഒരു കഥാപാത്രത്തെ വളർത്തി വലുതാക്കുമ്പോൾ പത്രങ്ങൾക്ക് അതിന്മേലുള്ള അവകാശം സ്ഥാപിക്കാൻ വേണ്ടി ഇന്ത്യൻ പത്രങ്ങൾക്കെല്ലാം വേണ്ടിയാണ് പൊരുതിയതെന്നും മാത്യൂ അതിനെക്കുറിച്ച് പറഞ്ഞു. കോടതി വിധി വന്നതോടെ കലാകൗമുദിക്കും ബോബനും മോളിയും ഉപേക്ഷിക്കേണ്ടി വന്നു. പിന്നെ ടോംസിൻ്റെ മാസികയിൽ മാത്രമായി ബോബനും മോളിയും ഒതുങ്ങി” -ഇങ്ങനെയാണ് തോമസ് ജേക്കബ് ഇപ്പോൾ തുറന്നുപറയുന്നത്.

1987 നവംബർ മുതലാണ് കലാകൗമുദിയിൽ ടോംസിൻ്റ ബോബനും മോളിയും പ്രസിദ്ധീകരിച്ചു തുടങ്ങിയത്. മനോരമയുടെ വ്യാജ നിർമ്മിതിയെക്കുറിച്ച് അറിയാവുന്നത് കൊണ്ട് കലാകൗമുദി മാനേജ്മെൻ്റ് ‘ടോംസിൻ്റെ ബോബനും മോളിയും’ എന്നുതന്നെ പേരിട്ടാണ് പ്രസിദ്ധീകരണം തുടങ്ങിയത്. കോട്ടയം സബ് കോടതിയിൽ നിന്ന് മനോരമയ്ക്ക് അനുകൂലമായി ലഭിച്ച അനുകൂല വിധിക്ക് പിന്നാലെയാണ് കാർട്ടൂണിസ്റ്റിന് തൻ്റെ കഥാപാത്രത്തെ മാത്യു ഇഷ്ടദാനം നൽകിയത്. ഫലത്തിൽ ഇത് കലാകൗമുദിക്കുള്ള പണിയായി മാറുകയായിരുന്നു. മനോരമക്കാണ് അവകാശമെന്ന് വന്നതോടെ അവർ പ്രസിദ്ധീകരണം നിർത്തേണ്ടി വന്നു. അതിനുശേഷം ടോംസിൻ്റെ സ്വന്തം പ്രസിദ്ധീകരണമായി ബോബനും മോളിയും മാറി. ഏതായാലും എസ് ജയചന്ദ്രൻ നായർ എന്ന പത്രാധിപർ കലാകൗമുദിക്ക് ഉണ്ടായിരുന്നത് കൊണ്ട് ടോംസ് എന്ന മഹാനായ കാർട്ടൂണിസ്റ്റിന് ഒരിക്കലും മഴയത്ത് നിൽക്കേണ്ടി വന്നില്ല.

പകർപ്പാവകാശത്തെച്ചൊല്ലി പത്രസ്ഥാപനവും കാർട്ടൂണിസ്റ്റും തമ്മിൽ നടന്ന നിയമ പോരാട്ടമെന്ന നിലയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ചതായിരുന്നു മനോരമ – ടോംസ് കേസ്. അന്നും തുറന്നുപറയാത്ത രഹസ്യം ഇപ്പോൾ പുറത്തുവിട്ടത്, ദീർഘകാലം മനോരമ എഡിറ്റോറിയൽ തലവനായിരുന്ന തോമസ് ജേക്കബിൻ്റെ വൈകിയുള്ള കുമ്പസാരം കൂടിയായി കണക്കാക്കാം. നിർമ്മലനും സാധുവുമായ ഒരു കലാകാരനോട് ചെയ്തതിനുള്ള പശ്ചാത്താപമാണ് കാർട്ടൂണിസ്റ്റ് കൂടിയായ തോമസ് ജേക്കബ് ഇപ്പോൾ പ്രകടിപ്പിച്ചതെന്ന് കരുതാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here