‘മൂന്നാം തവണയാണ് ഒരു കാര്യം ഉന്നയിച്ചുകൊണ്ട് ഹര്‍ജി; ഇത് ജെയിംസ് ബോണ്ട് സിനിമയല്ല’; ഹര്‍ജിക്കാരന് 50,000 രൂപ പിഴ ചുമത്തി കോടതി

ഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അരവിന്ദ് കേജ്‌രിവാളിനെ മാറ്റണമെന്ന ഹർജിയിൽ ആം ആദ്മി പാർട്ടി മുൻ എംഎൽഎ സന്ദീപ് കുമാറിന് കോടതിയുടെ രൂക്ഷവിമര്‍ശനം. മൂന്നാം തവണയാണ് ഒരേ കാര്യം ഉന്നയിച്ചുകൊണ്ട് ഹര്‍ജി നല്‍കുന്നത്. മുന്‍പ് നല്‍കിയ രണ്ട് ഹര്‍ജികളും തള്ളിയിരുന്നു. ഇതൊരു ജെയിംസ് ബോണ്ട് ചിത്രമല്ല. കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്നും അറിയിച്ചു. ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിക്കാതിരിക്കാന്‍ 50,000 രൂപ പിഴ ചുമത്തിക്കൊണ്ടായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.
വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത് ഗവര്‍ണറാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നാലാമത്തെ ആളാണ് ഇതേ ആവശ്യവുമായി കോടതിയെ സമീപിക്കുന്നതെന്ന് അറിയിച്ചു. തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയെ മാറ്റണമെന്ന ഹര്‍ജികള്‍ ലഭിക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചായിരുന്നു കോടതിയുടെ നടപടി. സുപ്രീം കോടതിയോ ഏതെങ്കിലും ഹൈക്കോടതിയോ മുഖ്യമന്ത്രിയെ നീക്കിയ ഏതെങ്കിലും വിധിയുണ്ടോ എന്ന് കോടതി ചോദിച്ചു. അങ്ങനെയൊരു കേസ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ശിക്ഷാവിധിക്ക് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതെന്ന് കോടതി അവകാശപ്പെട്ടു.
അതേസമയം, മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ശരിവച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കേസിൽ അടിയന്തര വാദം കേൾക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. അപേക്ഷ ഇമെയില്‍ ആയി അയക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here