കേജ്‌രിവാളിനും ആം ആദ്മിക്കും നിർണായകം; മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഹർജിയിൽ അന്തിമ വാദം പൂർത്തിയായിരുന്നു. ഉച്ചക്ക് 2:30നാണ് വിധി പ്രസ്താവന. ജസ്റ്റിസ് സ്വരണ കാന്ത ശർമയാണ് വിധി പറയുന്നത്.

വിചാരണ കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെ തുടർന്ന് തീഹാർ ജയിലിൽ തുടരുകയാണ് അരവിന്ദ് കേജ്‌രിവാൾ. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേജ്‌രിവാൾ നൽകിയ ഹർജി ഇക്കഴിഞ്ഞ മാർച്ച് 27ന് ഹൈക്കോടതി തള്ളിയിരുന്നു. മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വിചാരണക്കോടതി ആറ് ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് കസ്റ്റഡി നാല് ദിവസം കൂടി നീട്ടി. ഏപ്രിൽ ഒന്നിന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് 15വരെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടത്.

കേജ്‌രിവാളിനെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്താനും പാർട്ടിയെ തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ ഉൾപ്പെട്ട പലരെയും ഭീഷണിപ്പെടുത്തി കേജ്‌രിവാളിന്റെ പേര് പറയിച്ചതാണെന്നും മൊഴി നൽകിയവർക്ക് പിന്നീട് ജാമ്യം അനുവദിക്കുന്നത് ഇഡി എതിർത്തില്ലെന്നും സിംഘ്‌വി കോടതിയെ അറിയിച്ചു. അതേസമയം അഴിമതിയിൽ ഏറ്റവും കൂടുതൽ ലാഭം ലഭിച്ചത് ആം ആദ്മിക്കാണെന്നും പാർട്ടിയുടെ പ്രവർത്തനങ്ങൾ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് കേജ്‌രിവാളാണെന്നുമായിരുന്നു ഇഡിയുടെ വാദം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവാണ് ഇ.ഡിക്ക് വേണ്ടി ഹാജരായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top