ധന്യ കുഴല്‍പ്പണ സംഘം വഴിയും പണം കടത്തി; മണപ്പുറം തട്ടിപ്പിലെ കോടികള്‍ ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലെന്ന് സംശയം

വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്ന് ഇരുപത് കോടി തട്ടിയ അസിസ്റ്റന്റ് ജനറല്‍ മാനേജർ ധന്യ മോഹന്‍ കുഴല്‍പ്പണ ഇടപാട് നടത്തിയതായി പോലീസ്. തട്ടിപ്പിലൂടെ ലഭിച്ച കോടികള്‍ കുഴല്‍പ്പണ സംഘങ്ങള്‍ വഴി വിദേശത്തുളള ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടില്‍ എത്തിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്. എല്ലാ തട്ടിപ്പും ധന്യ നടത്തിയത് കുടുംബത്തിന്റെ കൂടി അറിവോടെയാണെന്നാണ് കണ്ടെത്തല്‍. ഭര്‍ത്താവിനടക്കം തട്ടിപ്പിന്റെ വിവരങ്ങള്‍ അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ധന്യയുടെ പേരിലുള്ള എട്ട് അക്കൗണ്ടുകളുടെ വിവരങ്ങളാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഈ അക്കൗണ്ടുകളുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും പൊലീസ് പരിശോധിച്ചു. ഈ അക്കൗണ്ടുകളില്‍ കോടികള്‍ എത്തിയതായാണ് വിവരം. ഈ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. ഇന്നലെ കീഴടങ്ങിയ ധന്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. തട്ടിയെടുത്ത പണം എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഭര്‍ത്താവ് ഉള്‍പ്പടെയുള്ള ബന്ധുക്കളെ കേസില്‍ കൂട്ടുപ്രതിയാക്കാനുളള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇവര്‍ ഇപ്പോഴും ഒളിവിലാണ്.

18 വര്‍ഷമായി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നാണ് ധന്യ 20 കോടി തട്ടിയെടുത്തത്. വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ധന്യയുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ വിവിധ സമയങ്ങളിലായി 19.9 കോടി രൂപയാണ് ധന്യ തട്ടിയെടുത്തത്. വര്‍ഷങ്ങളായുളള ജീവനക്കാരിയായതിനാല്‍ മാനേജ്മെന്റിനും സംശയം തോന്നിയിരുന്നില്ല. കണക്കുകളിലെ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. ഈ സമയം പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ആഡംബര വസ്തുക്കളും വീടും ഭൂമിയും ധന്യ വാങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടിയോളം രൂപ ഓണ്‍ലൈന്‍ റമ്മി കളിക്കാനായും ചിലവഴിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top