‘ഞാൻ എത്തിയപ്പോൾ വനിതാ ഡോക്ടർ മരിച്ചിരുന്നു…’ നുണപരിശോധനയിൽ കൊൽക്കത്ത കേസിലെ പ്രതി പറഞ്ഞത്

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ നടത്തിയ നുണപരിശോധനയിൽ പുതിയ അവകാശവാദവുമായി പ്രതി സഞ്ജയ് റോയി. സെമിനാർ ഹാളിൽ എത്തിയപ്പോൾ ഇര മരിച്ചു കിടക്കുന്നതായി കണ്ടെന്നാണ് പോളിഗ്രാഫ് ടെസ്റ്റിൽ പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഭയപ്പെട്ട താൻ അവിടെ നിന്നും ഓടിപ്പോകുകയായിരുന്നു. കൃത്യം നടക്കുമ്പോൾ താൻ അവിടെ ഇല്ലെന്ന തരത്തിൽ ഒന്നിലധികം അവകാശവാദങ്ങൾ നുണപരിശോധയിൽ പ്രതി നിരത്തി. ചോദ്യം ചെയ്യലിൻ്റെ സമയം സഞ്ജയ് റോയ് അസ്വസ്ഥനും ഉത്കണ്ഠാകുലനുമായി കാണപ്പെട്ടതായി സിബിഐ വൃത്തങ്ങൾ പറഞ്ഞു. കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ വച്ച് ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പോളിഗ്രാഫ് വിദഗ്ധരുടെ സംഘമാണ് നുണപരിശോധന നടത്തിയത്.

ALSO READ: ഡോക്ടറുടെ ബലാത്സംഗ കൊലയ്ക്ക് തൊട്ടുമുമ്പ് പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചു; കാമുകിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു

ബലാത്സംഗത്തെയും കൊലപാതകത്തെയും കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്ന് നേരത്തെ ജയിൽ ഗാർഡുകളോടും പറഞ്ഞിരുന്നു. സമാനമായ അവകാശവാദം സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാകാൻ സമ്മതിച്ചത് എന്ന ചോദ്യത്തിനാണ് പ്രതി മുമ്പ് ഇത്തരത്തിൽ മറുപടി നൽകിയത്. കൊൽക്കത്ത പോലീസിനോട് കുറ്റം സമ്മതിച്ച പ്രതി പിന്നീട് സമർദ്ദത്തിന് വഴങ്ങിയാണ് കുറ്റമേറ്റതെന്ന് മാറ്റി പറയുകയായിരുന്നു. ആശുപത്രിയിലെ സിവിക് പോലീസ് വോളണ്ടിയറായിരുന്ന സഞ്ജയ് റോയിക്കൊപ്പം മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, മറ്റ് നാല് ഡോക്ടർമാർ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവരിൽ രണ്ട് പേർ ഒന്നാം വർഷ പിജി വിദ്യാർത്ഥികളാണ്. ഇവരുടെ വിരലടയാളം സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തിയിരുന്നു. 88 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് നൽകിയ മറുപടികളും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തപ്പെടാത്തതിനാലാണ് ഡോ. ഘോഷിനെ പരിശോധനക്ക് വിധേയമാക്കിയത്.

ആഗസ്റ്റ് 9ന് പുലർച്ചെയായിരുന്നു പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിരുന്നു. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 25 മുറിവുകളാണ് ഇരയുടെ ശരീരത്തിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 10നാണ് സഞ്ജയ് റോയി അറസ്റ്റിലായത്. കൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ ബ്ലൂ ട്യൂബ് ഹെഡ് സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് അറസ്റ്റിലേക്ക് നയിച്ചത്. കൃത്യം നടന്ന ദിവസം പുലർച്ചെ സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സിബിഐ പുറത്തുവിട്ടിരുന്നു. മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ഹെഡ് സെറ്റ് ആ സമയം ഇയാളുടെ പക്കൽ ഉണ്ടായിരുന്നുവെന്ന് അതിൽ വ്യക്തമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top