കൂടത്തായിക്കൊല നെറ്റ്ഫ്ലിക്സിൽ; ‘കറി ആന്‍ഡ്‌ സയനൈഡ്’ ഡോക്യുമെന്ററി ഡിസംബർ 22ന്

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര നെറ്റ്ഫ്ലിക്സില്‍ ഡോക്യുമെന്ററിയായി വരുന്നു. ‘കറി ആന്‍ഡ്‌ സയനൈഡ്- ദി ജോളി ജോസഫ്‌ കേസ്’ ഡിസംബര്‍ 22ന് റിലീസ് ചെയ്യും. ദേശീയ അവാര്‍ഡ്‌ ജേതാവായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ട്രെയ്ലെര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇന്ത്യയില്‍ ഇത്തരമൊരു കേസ് ആദ്യമാണ്. അതുകൊണ്ട് അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. കൂടത്തായി കേസിന്‍റെ സ്വഭാവം മറ്റ് കൊലപാതകങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഒരു സ്ത്രീ വര്‍ഷങ്ങളെടുത്ത് ആസൂത്രണം ചെയ്ത് കുടുംബാംഗങ്ങളെ കൊലചെയ്ത വാര്‍ത്ത‍ ഒരേസമയം ഞെട്ടലും ആകാംക്ഷയും ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ഡോക്യുമെന്ററി ചെയ്യാന്‍ തീരുമാനിച്ചതെന്ന് ക്രിസ്റ്റോ ടോമി മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു.

ഡോക്യുമെന്ററി ചെയ്യാന്‍ നെറ്റ്ഫ്ലിക്സ് ക്രിസ്റ്റോയെ സമീപിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ തുടങ്ങി ഒന്നര വര്‍ഷം എടുത്താണ് ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ജോളിയുടെ മകന്‍, അടുത്ത കുടുംബാംഗങ്ങള്‍, അഭിഭാഷകര്‍, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഡോക്യുമെന്ററിയില്‍ സംസാരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ ഒറിജിനല്‍സാണ് നിര്‍മാണം. ജോളിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത്രയും സങ്കീര്‍ണമായ കേസായിരുന്നതിനാല്‍ നിയമ തടസങ്ങള്‍ ഉണ്ടായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.

2002 മുതല്‍ 2016 വരെയുള്ള പതിനാല് വര്‍ഷത്തിനിടയില്‍ കോഴിക്കോട് കൂടത്തായി സ്വദേശിയായ ജോളി എന്ന സ്ത്രീ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് ലോകമറിയുന്നത് 2019ലാണ്. പ്ലസ്‌ ടു വരെ മാത്രം പഠിച്ചിട്ടുള്ള ജോളി ജോസഫ്‌ എന്‍.ഐ.ടിയില്‍ അധ്യാപികയാണെന്നായിരുന്നു വീട്ടുകാരെയും നാട്ടുകാരെയും ധരിപ്പിച്ചിരുന്നത്. 2002ല്‍ ഭര്‍തൃമാതാവ് അന്നമ്മയെയാണ് എലിവിഷം നല്‍കി ജോളി ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഭര്‍ത്താവിന്റെ പിതാവ് ടോം തോമസിനും എലിവിഷം നല്‍കി. തുടര്‍ന്ന് ഭര്‍ത്താവ് റോയ് തോമസ്‌, റോയിയുടെ അമ്മാവന്‍ മാത്യു, ബന്ധുവായ ഷാജുവിന്റെ ഭാര്യ സിലി രണ്ടു വയസായ മകള്‍ ആല്‍ഫിന്‍ എന്നിവരെയാണ് യാതൊരു സംശയവും തോന്നാത്ത രീതിയില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. 2011ല്‍ മരിച്ച റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി സഹോദരന്‍ റോജോ 2019ല്‍ വടകര റൂറല്‍ എസ്.പിയെ സമീപിച്ചതോടെയാണ് കഥ മാറിയത്. എസ്.പി. കെ.ജി.സൈമണ്‍ അന്വേഷണം സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌ വന്നതോടെ ഡിവൈ.എസ്.പി. ആര്‍. ഹരിദാസിന്റെ നേതൃത്വത്തിൽ കല്ലറതുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. കല്ലറ തുറന്ന് പരിശോധന നടത്തിയപ്പോഴാണ് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജോളിയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വളരെ വലിയ ഞെട്ടലായിരുന്നു പിന്നീടുള്ള കണ്ടെത്തലുകള്‍.

ഇത്രയും വിവാദമായ കേസിനെക്കുറിച്ച് പറയുമ്പോള്‍ വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായിരുന്നു. മാത്രമല്ല അടുത്ത ബന്ധുകള്‍ ഉള്‍പ്പെടെ ഡോക്യുമെന്ററിയുടെ ഭാഗമായിരുന്നു. അവരുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കാതെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ക്രിസ്റ്റോ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top