മോദിയെ വെറുക്കുന്നില്ല; അമേരിക്കയിലും സ്നേഹത്തിൻ്റെ കട തുറന്ന് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ വെറുക്കുന്നില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളോട് തനിക്ക് വിയോജിപ്പുണ്ട്. അതിനാൽ ശത്രുവായി കരുതുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പരസ്പരമുള്ള ആശയപരമായ വിയോജിപ്പുകൾ നിലനിൽക്കേ അദ്ദേഹം ആരാണ് എന്ന് തനിക്കറിയാം. അതിനാൽ മോദിയോട് സഹാനുഭൂതിയും അനുകമ്പയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ടെക്സാസിലെ ഡാലസിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത രാഹുൽ ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്. ആർഎസ്എസിൻ്റെ ആശയത്തെ ചോദ്യം ചെയ്ത അദ്ദേഹത്തെ രാജ്യദ്രോഹിയെന്നാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് വിശേഷിപ്പിച്ചത്.

ഒരു ഒറ്റ ആശയത്തിൻ മേലാണ് ഇന്ത്യ നില നിൽക്കുന്നു എന്നാണ് ആർഎസ്എസിൻ്റെ വിശ്വാസം. എന്നാൽ ഇന്ത്യയുടെ അടിത്തറ ബഹുസ്വരയിലാണ് എന്നതാണ് ഞങ്ങളുടെ വിശ്വാസം എന്നായിരുന്നു രാഹുൽ പ്രസംഗത്തിൽ പറഞ്ഞത്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്ക് അതീതമായി ഓരോ വ്യക്തികൾക്കും സ്ഥാനം നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നത് ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ മാത്രമാണെന്നായിരുന്നു കേന്ദ്ര മന്ത്രി തിരിച്ചടിച്ചത്.

ഇന്ത്യയുടെ മൂല്യങ്ങളിലും സംസ്‌കാരത്തിലും അടിയുറച്ച ആർഎസ്എസിനെ ഈ ജീവിതകാലത്ത് ഒരിക്കലും മനസിലാക്കാൻ രാഹുലിന് കഴിയില്ല. അതിനെപറ്റി അറിയാൻ വല്ല സാങ്കേതിക വിദ്യയുമുണ്ടെങ്കിൽ അതുപയോഗിച്ച് മുത്തശ്ശി ഇന്ദിരാഗാന്ധിയോട് ചോദിക്കണം. അല്ലെങ്കിൽ ചരിത്രം പരിശോധിക്കണം. ആർഎസ്എസിനെ ശരിക്കും മനസിലാക്കാൻ രാജ്യദ്രോഹികൾക്ക് കഴിയില്ല. സ്വന്തം രാജ്യത്തെ വിമർശിക്കാൻ വിദേശത്ത് പോകുന്നവർക്ക് അതിൻ്റെ അന്തസത്ത മനസിലാവില്ല എന്നായിരുന്നു ഗിരിരാജ് സിംഗ് വിമർശനത്തിന് മറുപടി നൽകിയത്.


സ്നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ലാതായിരിക്കുന്നു എന്നും രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായി. ഇത് രാഹുൽ ഗാന്ധിയുടെയോ കോൺഗ്രസ് പാർട്ടിയുടെയോ വലിയ നേട്ടങ്ങളല്ല. ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ വലിയ വിജയമാണ്. രാജ്യത്തിൻ്റെ ഭരണഘടന അട്ടിമറിക്കപ്പെടുന്നത് അംഗീകരിക്കാൻ തയ്യാറാകാതിരുന്നവരുടെ നേട്ടമാണതെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top