18,000 ഇന്ത്യക്കാരെ നാടുകടത്താന്‍ ട്രംപ് ഒരുങ്ങുന്നു; ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുടെ സംഖ്യയും ഞെട്ടിക്കുന്നത്

യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതോടെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അരങ്ങൊരുങ്ങും. രേഖകള്‍ ഇല്ലാത്തതിനാല്‍ നാടുകടത്താനായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 1.5 ദശലക്ഷം പേരാണ്. അവരിൽ, 18,000 പേരോളം ഇന്ത്യക്കാരാണ്. അടുത്ത വര്‍ഷം ജനുവരി 26നാണ് ട്രംപ് അധികാരമേല്‍ക്കുന്നത്.
അമേരിക്കന്‍ കണക്കുകള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും പിന്നിലായി ഉള്ളത് ഇന്ത്യയാണ്. ഇന്ത്യയിൽ നിന്നുള്ളത് ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാരാണ്.
കഴിഞ്ഞ ഒക്ടോബര്‍ 22ന് ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചാണ് ഇന്ത്യന്‍ കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയായിരുന്നു ഇത്. ഇപ്പോള്‍ യുഎസിലുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ പാടുപെടുകയാണ്. വര്‍ഷങ്ങളോളമാണ് ഇവര്‍ ഐസിഇ ക്ലിയറന്‍സിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ശരാശരി 90,000 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസ് അതിർത്തി കടക്കാന്‍ ശ്രമിച്ചതിന് പിടിയിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here