ലഹരി കേസില്‍ പ്രതികള്‍ അധികവും ലീഗ് പ്രവര്‍ത്തകരെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍; തിരിച്ചടിച്ച് പ്രതിപക്ഷം; ഇടപെട്ട് സ്പീക്കര്‍

നിമസഭാ ചോദ്യോത്തരവേളയിലാണ് മന്ത്രി അബ്ദുറഹ്‌മാനം പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്. കായിക വകുപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കുന്നതിനിടയില്‍ നജീബ് കാന്തപുരത്തിന്റെ പ്രയോഗവും അതിന് മന്ത്രി നല്‍കിയ മറുപടിയുമാണ് തര്‍ക്കത്തിന് കാരണമായത്. സംസ്ഥാനത്ത് ലഹരി വ്യാപിക്കുമ്പോള്‍ പ്രതിരോധിക്കേണ്ട പ്രധാന വകുപ്പാണ് കായിക വകുപ്പ്. എന്നാല്‍ കായിക വകുപ്പ് വാഗ്ദാന വകുപ്പായി മാത്രം മാറിയിരിക്കുകയാണെന്ന് നജീബ് കാന്തപുരം വിമര്‍ശിച്ചു.
ചോദ്യത്തിന് മറുപടി പറഞ്ഞ മന്ത്രി അബ്ദുറഹ്‌മാന്‍ സംസ്ഥാനത്ത് ലഹരി കേസുകള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അതില്‍ നജീബ് കാന്തപുരത്തിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതികളായി വരുന്നത് കാണുന്നുണ്ട്. പത്രവാര്‍ത്തകളില്‍ ഇതാണ് കാണുന്നതെന്നും മുസ്ലിം ലീഗിന്റെ പേര് പറയാതെ മന്ത്രി മറുപടി പറഞ്ഞു. ലഹരിക്കെതിരെ കായിക വകുപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
മന്ത്രി മറുപടി പറഞ്ഞപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരാമര്‍ശമാണ് നടത്തിയത്. പരാമര്‍ശം മന്ത്രി പിന്‍വലിക്കണം. ഇല്ലെങ്കില്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചോദ്യകര്‍ത്താവും മന്ത്രിയെ അപമാനിച്ചാണ് സംസാരിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അത്തരം പരാമര്‍ശങ്ങളൊന്നും രേഖയില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കരുതെന്ന് നജീബ് കാന്തപുരം തിരിച്ചടിച്ചു. അങ്ങനെയാണെങ്കില്‍ മന്ത്രി പാര്‍ട്ടി തിരിച്ചുളള കണക്ക് പുറത്തുവിടട്ടേയെന്നും നജീബ് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ടിവി ഇബ്രാഹീം ലഹരി കേസില്‍ അറസ്റ്റിലായ ആലപ്പുഴയിലെ ബ്രാഞ്ച് സെക്രട്ടറി ഏത് പാര്‍ട്ടിക്കാരന്‍ ആണെന്ന് മന്ത്രി പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രി ഇതിന് മറുപടി പറഞ്ഞില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here